ന‍്യൂഡൽഹി: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ട് കൊടുക്കണമെന്ന തീരുമാനത്തിനെതിരേ മകൾ ആശ ലോറൻസ് നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി.
എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് മൃതദേഹം മെഡിക്കൽ കോളെജിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് അധ‍്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ‍്യക്തമാക്കി. ക്രിസ്തുമത വിശ്വാസികൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിൽ വിലക്കില്ലല്ലോയെന്ന് കോടതി ചോദിച്ചു.
അഭിഭാഷകരായ ടോം ജോസഫും കൃഷ്ണനുണ്ണിയുമാണ് ആശ ലോറൻസിനു വേണ്ടി ഹാജരായത്. ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറുകയെന്നത് രാഷ്ട്രീയ തീരുമാനമാണെന്നായിരുന്നു ആശയുടെ ഹർജിയിൽ പറഞ്ഞത്.
ലോറൻസിന്‍റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടു നൽകണമെന്ന പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് മകൾ സുപ്രീം കോടതിയെ സമീപിച്ചത്. സെപ്റ്റംബർ 21നായിരുന്നു ന‍്യൂമോണിയ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ എം.എം. ലോറൻസ് മരിച്ചത്.