ശബരിമല യുവതീ പ്രവേശനം: പുനഃപരിശോധനാ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും
ന്യൂഡൽഹി: വിവാദം സൃഷ്ടിച്ച ശബരിമല യുവതീ പ്രവേശന ഉത്തരവിൽ പുനഃപരിശോധന ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. 2019ലാണ് ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടു സുപ്രീം കോടതി ഉത്തരവിട്ടത്. വിധി സംസ്ഥാനത്ത് വലിയ വിവാദത്തിനും പ്രക്ഷോഭങ്ങൾക്കും ഇടയാക്കി. ആറ് വർഷങ്ങൾക്കു ശേഷമാണ് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 2019ൽ കേസ് പരിഗണിച്ച ഒമ്പതംഗ ബെഞ്ചിലെ ശേഷിക്കുന്ന ഏക അംഗമാണ് സൂര്യകാന്ത്. ഹർജികളിൽ സംസ്ഥാന സർക്കാരിന് അഭിപ്രായം രേഖപ്പെടുത്തേണ്ടതായി വരും. സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി നിൽക്കുമ്പോൾ ശബരിമല വിഷയം വീണ്ടും ഉയർന്നു വരുന്നത് ഇടതുപക്ഷത്തിന് പ്രതിസന്ധിയാകും.
2018 സെപ്റ്റംബർ 28നാണ് ശബരിമല ക്ഷേത്രത്തിൽ പത്തിനും അമ്പതിനും മധ്യേ പ്രായമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചുക്കൊണ്ടു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഭക്തരുടെ വൻ പ്രതിഷേധത്തിനു വഴിയൊരുക്കിയ വിധിക്കെതിരായ പുനഃപരിശോധനാ ഹർജി പിന്നീട് വിഷയം പരിഗണിച്ച അഞ്ചംഗ ബെഞ്ച്, വിശാല ബെഞ്ചിനു വിടുകയായിരുന്നു.