തൃശൂർ: നാളുകൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിനു ശേഷം കോൽക്കത്ത സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സമൂഹമാധ്യമത്തിലൂടെയാണ് താരം തന്‍റെ തീരുമാനം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂർ എന്നിവർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് സുരേഷ് ഗോപി പദവി ഏറ്റെടുക്കുന്നതായി അറിയിച്ചിരിക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചെയർമാൻ പദവി ശമ്പളത്തോടു കൂടിയുള്ള ജോലിയായിരിക്കില്ലെന്നും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ഇപ്പോഴുള്ളതു പോലെ തന്നെ പ്രവർത്തിക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി 100 ശതമാനം ഉറപ്പു നൽകിയ സാഹചര്യത്തിൽ താൻ ഈ പദവി ഏറ്റെടുക്കുകയാണ്. കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്‍റെ തീരുമാനം പ്രകാരമുള്ള തിയതിയിൽ ചെയർമാനായി ചാർജ് എടുക്കും.
സഹകരണ ബാങ്ക് തട്ടിപ്പുകൾക്കെതിരേ ഗാന്ധി ജയന്തി ദിനത്തിൽ പ്രഖ്യാപിച്ചിരുന്ന റാലിയിൽ മാറ്റമുണ്ടാകില്ലെന്നും താരം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിക്കാൻ ഒരുങ്ങുന്നതിനിടെ അപ്രതീക്ഷിതമായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം നൽകിയതിൽ സുരേഷ് ഗോപി അതൃപ്തനായിരുന്നു.