കൊച്ചി: തൊടുപുഴ ന‍്യൂമാൻ കോളെജ് അധ‍്യാപകനായിരുന്ന ടി.ജെ. ജോസഫിന്‍റെ കൈ വെട്ടിയ കേസിൽ മുഖ‍്യസൂത്രധാരന്‍റെ ശിക്ഷ മരവിപ്പിച്ച് ജാമ‍്യം അനുവദിച്ചു. എം.കെ. നാസറിനാണ് കോടതി ജാമ‍്യം അനുവദിച്ചത്. വിചാരണ കോടതി ഉത്തരവ് ചോദ‍്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ‍്യം അനുവദിച്ചത്. 9 വർഷമായി നാസർ ജയിലിൽ കഴിയുന്നുവെന്ന വാദം അംഗീകരിച്ചാണ് നടപടി.
അധ‍്യാപകന്‍റെ കൈ വെട്ടിയ കേസിൽ മുഖ‍്യസൂത്രധാരനെന്ന പേരിലാണ് എം.കെ. നാസർ അറിയപ്പെട്ടിരുന്നത്. പോപ്പുലർ ഫ്രണ്ട് മുൻ ജില്ലാ ഭാരവാഹിയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ നാസറിനെ ഏറെ നാളത്തെ തെരച്ചിലിനു ശേഷമാണ് പിടികൂടിയത്. 2010 ജൂലൈ നാലിന് ചോദ‍്യപേപ്പറിൽ മതനിന്ദ ആരേപിച്ചുവെന്നതിനായിരുന്നു സവാദിന്‍റെ നേതൃത്വത്തിലുള്ള സംഘം ജോസഫിന്‍റെ കൈപ്പത്തി വെട്ടിയത്.