File image
തിരുവനന്തപുരം: കൊച്ചി മേയറെ തീരുമാനിച്ചതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ മാത്യു കുഴല്‍നാടൻ എംഎല്‍എ. ഭൂരിപക്ഷമാണ് തീരുമാനങ്ങൾക്കുള്ള മാനദണ്ഡമെങ്കിൽ ഇനിയങ്ങോട്ട് എല്ലാത്തിലും അതു തന്നെയാവണം മാനദണ്ഡമെന്ന് കുഴല്‍നാടൻ പറഞ്ഞു. എല്ലാ കാര്യങ്ങളിലും ഭൂരിപക്ഷം നോക്കിയായിരുന്നില്ല കോൺഗ്രസ് തീരുമാനം എടുത്തിരുന്നതെന്നും ഒരിടത്ത് ഒരു നീതി മറ്റൊരിടത്ത് വേറൊരു നീതി പറ്റില്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.
എല്ലാ കാര്യത്തിലും കീറിക്കെട്ടി ഭൂരിപക്ഷം പരിശോധിക്കുന്ന രീതി മാനദണ്ഡമാകുകയാണോ എന്ന് തനിക്കറിയില്ല. സ്വീകാര്യത എന്ന് പറയുന്നത് പലരീതിയിലാണ്. സംഘടനാ രംഗത്ത് നിൽക്കുന്നവർക്ക് സ്വാഭാവികമായി പല രീതിയിൽ എതിർപ്പ് നേരിടേണ്ടി വരും. പാർട്ടിക്കകത്ത് ബൈലാറ്ററലായിട്ട് വരുന്നവരുണ്ട്. അവർക്ക് പാർട്ടിയുടെ ഡിസിഷൻ മേക്കിങ്ങിൽ പങ്കുണ്ടാകാത്തതിനാലാണ് എതിർപ്പില്ലാത്തതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസിനെ തഴഞ്ഞുകൊണ്ട് കൊച്ചി കോർപറേഷൻ മേയർ സ്ഥാനം പ്രഖ്യാപിച്ചിരുന്നു. എ, ഐ ഗ്രൂപ്പ് ധാരണപ്രകാരം ആദ്യത്തെ രണ്ടരവർഷം വി കെ മിനിമോളും തുടർന്ന് ഷൈനി മാത്യുവും മേയറാകുമെന്നാണ് കെപിസിസി തീരുമാനമെടുത്തത്. പിന്നാലെ തന്നെ അതൃപ്തി പരസ്യമാക്കി ദീപ്തി രംഗത്തെത്തിയിരുന്നു.