ജാസ്‌ലിയ
അങ്കമാലി: എറണാകുളത്തെ ജാസ്‌ലിയയുടെ മരണത്തിൽ പ്രതിയായ ഡോക്റ്റർ സിറിയക്കിന്‍റ പിതാവ് അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ്. അങ്കമാലി പൊലീസാണ് സിറിയകിന്‍റെ പിതാവ് ജോർജ് മാത്യുവിനെ അറസ്റ്റ് ചെയ്തത്.
അപകടം നടന്ന് ഏഴുദിവസമായിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. പിതാവിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു. ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി ആയിരുന്നു അപകടമുണ്ടായത്.
19 വയസുകാരിയായ ബിരുദ വിദ്യാർഥി ജാസ്‌ലിയ ജോൺസൺ പാർട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹന അപകടത്തിൽപെടുകയായിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ മരണമടഞ്ഞ ജാസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. ഇതുവരെ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസുകാർ വാഹനത്തിന്‍റെ ഫോട്ടോയെടുക്കാൻ പോലും സമ്മതിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പൊലീസുകാർ പ്രതിയെ സംരക്ഷിക്കുകയാണെന്ന് കുടുംബം ആരോപിച്ചു.