കുട്ടിയുടെ കൈ മുറിച്ചു മാറ്റിയതിൽ ചികിത്സ പിഴവു സംഭവിച്ചിട്ടില്ല; ആശുപത്രി സൂപ്രണ്ട്
പാലക്കാട്: പാലക്കാട് ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്നു ഒമ്പതു വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്. കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നത് ചികിത്സ പിഴവു അല്ലെന്നാണ് സൂപ്രണ്ട് പറയുന്നത്. പ്ലസ്റ്റർ ഇട്ടതു കൊണ്ടുളള പ്രശ്നമല്ലെന്നും കുട്ടിയുടെ കൈയിൽ വലിയ മുറിവു ഉണ്ടായിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
കൈ പൂർണമായും പ്ലാസ്റ്റർ ഇട്ടിരുന്നില്ല. സെപ്റ്റംബർ 24,25,30 തീയതികളിലാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. കുട്ടിയുടെ കൈയിൽ നീരുണ്ടായാൽ ഉടൻ എത്തിക്കണമെന്നു നിർദേശം നൽകിയിരുന്നു. എന്നാൽ കുട്ടിയുടെ കൈയിൽ നീരുണ്ടായ ഉടൻ ആശുപത്രിയിലെത്തിച്ചില്ലെന്നു സൂപ്രണ്ട് പറഞ്ഞു.
ചികിത്സ പിഴവിനെ തുടർന്ന് ഒൻപതു വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി.
കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ മെഡിക്കൽ കോളെജിലെ ഡോക്റ്റർമാർക്കെതിരേ അന്വേഷണവും തുടർ നടപടിയും വേണമെന്നു ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് പരാതി നൽകിയിരുന്നു. ഇതിന്‍റ അടസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് മെഡിക്കൽ വിദ്യാഭ്യസ വകുപ്പ് ഡയറക്റ്റർക്ക് നിർദേശം നൽകിയത്.