ഇടിവളകൊണ്ട് എസ്എഫ്ഐക്കാരെ ആക്രമിക്കുന്നതിന് തെളിവ്, പൊലീസുകാരനെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തിയതിൽ വീഴ്ചയില്ല
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാളിനുള്ളിൽ വച്ച് എസ്എഫ്‌ഐക്കാർ വളഞ്ഞിട്ട് തല്ലിയ പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ തയ്യാറാക്കിയ റിപ്പോർട്ട് സിറ്റി പോലീസ് കമ്മിഷണർക്ക് സമർപ്പിക്കും.
പൊലീസുകാരൻ ഇടിവളയിട്ട് യുവാക്കളെ മർദിക്കുന്ന ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചായിരുന്നു എഫ്‌ഐആർ എടുത്തത്. സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയ് ഒപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു.
മിഥുനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ചുമത്തിയത്. ഡ്യൂട്ടിക്കിടെ ലാത്തി വീശിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് മാളിലെ സംഘർഷത്തിലേക്ക് നയിച്ചത്. എസ്എഫ്‌ഐ പ്രവർത്തകർ മാളിൽവെച്ച് പൊലീസുകാരനെ പ്രകോപിപ്പിക്കുന്നതിന്‍റേയും പോലീസുകാരൻ ഇടിവള ഉപയോഗിച്ച് ഇവരെ ആക്രമിക്കുന്നതിന്‍റേയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പിന്നാലെ ഇവർ നൽകിയ പരാതിയിൽ ജാമ്യമില്ലാ കുറ്റം ചുമത്തുകയായിരുന്നു. എന്നാൽ ഡ്യൂട്ടിയുടെ ഭാഗമായി പലകാര്യങ്ങളിലും ഇടപെടേണ്ടിവരും. അതിന്റെപേരിൽ പിന്നാലെ പോയി ഉപദ്രവിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സിറ്റി പോലീസ് കമ്മിഷണർ കഴിഞ്ഞ ദിവസം പറഞ്ഞത്. മിഥുന്റെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത് പരിശോധിക്കാനും ആവശ്യപ്പെട്ടിരുന്നു.