"ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങി, ലജ്ജയും നിരാശയും തോന്നുന്നു"; വെളിപ്പെടുത്തലുമായി വകുപ്പ് മേധാവി
തിരുവനന്തപുരം: മതിയായ ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയതിൽ കടുത്ത നിരാശയെന്നറിയിച്ച് ഡോക്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്‍റേതാണ് വെളിപ്പെടുത്തൽ.
ശസ്ത്രക്രിയാ ഉപകരണങ്ങൾ എത്തിക്കാൻ ഓഫിസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു; യൂറോളജി വകുപ്പ് മെച്ചപ്പെടുത്താൻ ഓടിയോടി ക്ഷീണിച്ചു. മകന്‍റെ പ്രായമുള്ള വിദ്യാർഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നതിൽ ലജ്ജയും നിരാശയും തോനുന്നു; ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ താനില്ലെന്നു, തന്നെ പിരിച്ചുവിട്ടോട്ടെയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച ദുരനുഭവത്തിൽ വ്യക്തമാക്കുന്നു. എന്നാൽ, ഇത് വാർത്തയായതോടെ അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.
അതേസമയം, ഡോക്റ്ററുടെ വാദം തള്ളി ആരോഗ്യവകുപ്പ് രംഗത്ത് എത്തി. ഉപകരണങ്ങൾ വാങ്ങുന്നതിലുണ്ടായ കാലതാമസം സാങ്കേതികമാണ്. ഒറ്റ ദിവസം മാത്രമാണ് ശാസ്ത്രക്രിയയിൽ പ്രശ്നമുണ്ടായത്.
സംഭവത്തിൽ യൂറോളജി വിഭാഗം മേധാവിയോട് വിശദീകരണം തേടുമെന്നും സാങ്കേതിക തടസത്തെ വൈകാരികമായി കണ്ടെന്നുമാണ് ഡോക്റ്ററുടെ ആരോപണങ്ങളോടുള്ള പ്രതികരണമായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചത്.