തിരുവഞ്ചൂർ രാധാകൃഷ്ണൻ
https://www.facebook.com/Thiruvanchoor.Radhakrishnan
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ ചുമതല ഏറെ ഉത്തരവാദിത്വം ഉള്ളതാണെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അനുഭവപരിചയമുള്ള ആൾ വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചാൽ അത് അംഗീകരിച്ച് കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സഭയിൽ സ്പീക്കർ ഒന്നെയുള്ളൂ, ഓരോ സംസ്ഥാനങ്ങളിലും ഒന്നല്ലേയുള്ളൂ. പ്രോട്ടോക്കോൾ സിസ്റ്റം അനുസരിച്ച് സ്പീക്കര്‍ വളരെ മുകളിലാണ്. അതുകൊണ്ട് ഈ തീരുമാനത്തെ എതിര്‍ക്കുകയുമില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ്. അത് വളരെ അച്ചടക്കത്തോടെ അംഗീകരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതല്ല. ഇത് തന്‍റെ മുൻഗണനയാണ്. സ്പീക്കര്‍ വേണോ മറ്റ് പലതും വേണമോയെന്ന് ചോദിച്ചു. തനിക്ക് സ്പീക്കര്‍ഷിപ്പിനോടാണ് താത്പര്യം. എല്ലാവരോടുമായും സ്നേഹത്തിൽ പോകാൻ പറ്റും.
സ്പീക്കര്‍ എന്ന നിലയിൽ അച്ചടക്കത്തിനാണ് പ്രാധാന്യം കൊടുക്കുക. കോൺഗ്രസ് അച്ചടക്ക സമിതി അംഗമെന്ന നിലയ്ക്ക് സഭ ഭംഗിയായി നടത്തിക്കൊണ്ട് പോകാൻ ആളെന്ന നിലയിലാണ് ഈ ഉത്തരവാദിത്തം ഏൽപ്പിച്ചിട്ടുള്ളതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.