വെടിക്കെട്ട് പുരയിലെ സ്ഫോടനം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കലക്റ്റര്‍
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ അപകടം സംബന്ധിച്ച് മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ജില്ലാ കലക്റ്റർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി പരിശോധിക്കുന്നതിന് തൃശൂർ ആർഡിഒയെ ചുമതലപ്പെടുത്തി.
മരണപ്പെട്ടവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന അടക്കം നടത്തുമെന്ന് കളക്റ്റർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അപകടത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
തൃശൂരിലെ പടക്കനിർമാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം അറിയിച്ച പ്രധാനമന്ത്രി, പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.
ദുരന്തത്തിന് ഇരയായവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.