റഷ്യൻ സൈന്യത്തിനു നേരെ യുക്രൈൻ ഷെല്ലാക്രമണം; തൃശൂർ സ്വദേശി കൊല്ലപ്പെട്ടു 
Kerala

റഷ്യൻ സൈന്യത്തിനു നേരെ യുക്രൈൻ ഷെല്ലാക്രമണം; തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.

തൃശൂര്‍: റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു. നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്‍റെ മകന്‍ സന്ദീപ് (36) ആണ്‌ റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്. സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യന്‍ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായും ആശുപത്രിയില്‍ മൃതദേഹങ്ങള്‍ റഷ്യന്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ തിരിച്ചറിഞ്ഞതായും കല്ലൂരിലെ വീട്ടില്‍ വിവരം ലഭിച്ചു. സംഭവത്തില്‍ എംബസിയില്‍നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയില്‍നിന്നുള്ള മലയാളി സംഘടനകള്‍ അറിയിച്ചു.

റഷ്യയിലെ റൊസ്‌തോവില്‍ സന്ദീപ് ഉള്‍പ്പെട്ട സംഘത്തിനു നേരെ ആക്രമണമുണ്ടായെന്ന് റഷ്യന്‍ മലയാളി ഗ്രൂപ്പുകളില്‍ വാട്‌സാപ്പ് സന്ദേശം പ്രചരിച്ചതോടെയാണ് വിഷയം നാട്ടിലറിയുന്നത്. സന്ദീപിനെക്കുറിച്ച് വിവരങ്ങള്‍ അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാരായ എസ്. ജയ്ശങ്കര്‍, സുരേഷ്‌ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. നോര്‍ക്ക വഴി റഷ്യയിലെ ഇന്ത്യന്‍ എംബസിയിലും ബന്ധുക്കള്‍ ബന്ധപ്പെട്ടിരുന്നു.

ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു എഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയില്‍ റസ്റ്റോറന്‍റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില്‍ ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്. പൗരത്വ പ്രശ്‌നം മൃതദേഹം നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എംബസി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്