പൂവാറിലെ പൊലീസുകാർക്ക് വയർലെസ് വഴി അടിയന്തര സ്ഥലം മാറ്റം
Representative image
തിരുവനന്തപുരം: പൂവാർ പൊലീസ് സ്റ്റേഷനിലെ എസ്ഐക്കും എഎസ്ഐക്കും വയർലെസ് സന്ദേശത്തിലൂടെ അടിയന്തര സ്ഥലംമാറ്റം. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് വയർലെസിലൂടെ ഇരുവരെയും സ്ഥലം മാറ്റിയ വിവരം അറിയിച്ചത്. സ്റ്റേഷൻ ചുമതലയിലുള്ള എസ്ഐ ജോസ്, എഎസ്ഐ ബിനു എന്നിവർക്കാണ് ഇത്തരത്തിൽ അസാധാരണ നടപടിയിലൂടെ അടിയന്തര സ്ഥലംമാറ്റം ലഭിച്ചത്. പൂവാർ സ്റ്റേഷനിലെ എസ്എച്ച്ഒ അവധിയിലായതിനാൽ സ്റ്റേഷൻ ചുമതല എസ്ഐ ജോസിനായിരുന്നു.
എന്നാൽ, ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റൂറൽ എസ്പിയുടെ നടപടിയെന്നാണ് വിവരം. അതേസമയം, സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവ് വൈകിട്ട് ഇറങ്ങിയതാണെന്നും രാവിലെ അത് വയർലെസ് വഴി അറിയിച്ചുവെന്നേ ഉള്ളുവെന്നുമാണ് സംഭവം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ, സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ വയർലെസിലൂടെ അടിയന്തരമായി മാറ്റാൻ റൂറൽ എസ്പി നിർദേശം നൽകിയത് സേനയ്ക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്. എസ്ഐ ജോസിനെ കിളിമാനൂർ സ്റ്റേഷനിലേക്കും എഎഎസ്ഐയെ വെഞ്ഞാറമ്മൂട് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. ജോസിനെതിരെ മണ്ണ് മാഫിയ ബന്ധം എന്ന ആരോപണം ശക്തമാണെന്ന് നാട്ടുകാരടക്കം പറഞ്ഞു. പൂവാർ, പൊഴിയൂർ മേഖലകളിൽ വലിയ തോതിൽ മണ്ണ് മാഫിയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇത് സംബന്ധിച്ചും ഉദ്യോഗസ്ഥരുടെ ബന്ധത്തെക്കുറിച്ചും സംസ്ഥാന ഇന്‍റലിജൻസ് അടക്കം റിപ്പോർട്ടുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു.