വി.വി. രാജേഷ്, പിണറായി വിജയൻ
തിരുവനന്തപുരം: തിരുവനന്തപുരം മേയർ വി.വി. രാജേഷിനെ ഫോണിൽ വിളിച്ച് മുഖ‍്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചുവെന്ന മാധ‍്യമ വാർത്തകൾ തെറ്റാണെന്ന് മുഖ‍്യമന്ത്രിയുടെ ഓഫീസ്.
വി.വി. രാജേഷ് മുഖ‍്യമന്ത്രിയെ വിളിച്ചപ്പോൾ അഭിനന്ദിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് വ‍്യക്തമാക്കി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ‍്യമന്ത്രിയുടെ ഓഫീസ് ഇക്കാര‍്യത്തിൽ വിശദീകരണം നൽകിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
മുഖ‍്യമന്ത്രിയോട് സംസാരിക്കുന്നതിനായി വെള്ളിയാഴ്ച വി.വി. രാജേഷ് പേഴ്സണൽ അസിസ്റ്റന്‍റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പിഎ അറിയിച്ചു. അതുകഴിഞ്ഞ് പിഎ വിളിച്ച് മുഖ്യമന്ത്രിയെ കണക്റ്റ് ചെയ്യുകയായിരുന്നു. താൻ മേയർ ആയി തെരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വി.വി. രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്. ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. പ്രസ്തുത വാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.