ആര്യ രാജേന്ദ്രൻ, വി. ശിവൻകുട്ടി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മുൻ മേയർ ആര്യ രാജേന്ദ്രന് എതിരേ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ആര്യയുടെ പ്രവൃത്തികൾ തെരഞ്ഞെടപ്പിൽ തിരിച്ചടിയായി എന്നാണ് ശിവൻകുട്ടിയുടെ വിമർശനം.
മേയർ എന്ന നിലയിലെ ആര്യയുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. കടുത്ത രോഷമാണ് ആര്യക്കെതിരേ ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്യയെ വാഹനത്തിൽ കയറ്റിയപ്പോൾ സ്ത്രീകൾ ഉൾപ്പടെ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
പരാജയം വിലയിരുത്താൻ ചേർന്ന സിപിഎം ജില്ലാ കമ്മിറ്റിയിലാണ് ശിവൻകുട്ടി രൂക്ഷവിമർശനം ഉന്നയിച്ചത്.
ആര്യയ്ക്ക് ചുമതല കൊടുത്തിരുന്ന വാർഡിൽ ആയിരത്തിൽ അധികം വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അഞ്ച് വോട്ടിന്‍റെ ലിഡാണ് ലഭിച്ചതെന്നും ശിവൻകുട്ടി പറഞ്ഞു.
നേമം നിയോജകമണ്ഡലത്തിൽ മത്സരിച്ച ശിവൻകുട്ടി ബിജെപിയുടെ രാജീവ് ചന്ദ്രശേഖറിനോട് പരാജയപ്പെടുകയായിരുന്നു. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം വൻ പരാജയമേറ്റു വാങ്ങിയപ്പോൾ ആര്യയ്ക്ക് പിന്തുണയുമായി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു.