കൊച്ചി: കോടതിയലക്ഷ്യ കേസിൽ 'വി ഫോർ കൊച്ചി ' നേതാവ് നിപുൺ ചെറിയാന് 4 മാസം തടവും 2000 പിഴയും ശിക്ഷ വിധിച്ച് ഹൈക്കോടതി. വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ജനങ്ങൾക്ക് ജുഡീഷ്യറിയോടുള്ള വിശ്വാസം നിപുൺ നഷ്ടമാക്കിയെന്നും ശിക്ഷ മരവിപ്പിക്കില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ്.
വിദ്യാഭ്യാസമുള്ളവർ കോടതിയലക്ഷ്യ പ്രസ്താവനകൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ അപ്പീലുമായി സുപ്രീം കോടതിയിൽ പൊക്കോളുവെന്ന് കോടതി നിർദേശിച്ചു. വി ഫോർ കൊച്ചി എന്ന ഫെയ്സ്ബുക്ക് പേജിൽ കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയതിനെ തുടർന്ന് കോടതി സ്വമേധയാ കോടതിയലക്ഷ്യ ക്രിമിനൽ കേസെടുക്കുകയായിരുന്നു.