വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച സംഭവം; അന്വേഷണം ആരംഭിച്ച് ഇന്ത്യന്‍ റെയിൽവേ
തിരുവനന്തപുരം: വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഇന്ത്യന്‍ റെയിൽവേ. സംഭവത്തിൽ ആർപിഎഫ് കേസെടുത്തു. നിർമാണപ്രവർത്തനങ്ങൾക്കായി അകത്തുമുറി സ്റ്റേഷന്‍റെ പ്ലാറ്റ്ഫോമിലേക്ക് പണിത താത്കാലിക റോഡ് അടയ്ക്കാതിരുന്നതാണ് വീഴ്ചയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.
മദ്യലഹരിയിൽ കല്ലമ്പലം സ്വദേശി ഓടിച്ച ഓട്ടോറിക്ഷ ഇതുവഴിയാണ് പ്ലാറ്റ്ഫോമിലേക്കെത്തി ട്രാക്കിലേക്ക് മറിഞ്ഞത്. ഇയാളെ ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവാഴ്ച രാത്രിയാണ് പ്ലാറ്റ് ഫോമിൽ നിന്ന് മറിഞ്ഞ് ട്രാക്കിലേക്ക് വീണ ഓട്ടോയിൽ വന്ദേഭാരത് ഇടിച്ചത്. ട്രാക്കിൽ കിടന്ന ഓട്ടോറിക്ഷയിൽ വന്ദേഭാരത് ട്രെയിൻ വന്നിടിക്കുകയായിരുന്നു.
റെയിൽവേ തത്കാലത്തേക്കുണ്ടാക്കിയ റോഡിലൂടെയാണ് കല്ലമ്പലം സ്വദേശി സുധി ഓട്ടോറിക്ഷ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചുകയറ്റിയത്. പ്ലാറ്റ്ഫോം വീതികൂട്ടൽ നിർമാണ പ്രവർത്തനങ്ങൾക്ക് സാധനങ്ങളെത്തിക്കാനുണ്ടാക്കിയ വഴിയിലൂടെ കയറി. പിന്നാലെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. പിന്നാലെയെത്തിയ വന്ദേഭാരത് ഓട്ടോയെ ഇടിച്ചു.
ഓട്ടോ ഡ്രൈവര്‍ സിബിയെ (28) ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നു എന്നാണ് നിഗമനം. അപകടത്തിനുശേഷം സിബി ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം പിടിച്ചിട്ട ട്രെയിൻ ഓട്ടോറിക്ഷ ട്രാക്കിൽനിന്ന് മാറ്റിയതിനു ശേഷമാണ് യാത്ര തുടർന്നത്.