വർക്കല: അയിരൂരിൽ വീട്ടിൽ നിന്നും പുറത്താക്കിയ വൃദ്ധ മാതാപിതാക്കൾക്ക് മകൾ വീടിന്‍റെ താക്കോൽ തിരിച്ചു നൽകി. സംഭവത്തിൽ പൊലീസ് മകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്‍റെ താക്കോൽ മാതാപിതാക്കൾക്ക് തിരിച്ച് നൽകിയത്.
മാതാപിതാക്കൾ ശനിയാഴ്ച രാവിലെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയുർ പൊലീസ് കേസെടുത്തത്. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും സ്വത്തു തട്ടിയെടുക്കാൻ ശ്രമിച്ചതിനും വഞ്ചന കുറ്റത്തിനുമാണ് അയിരൂർ പൊലീസ് മകൾ സിജിക്കും, ഭർത്താവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ വിഷയത്തിൽ അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ മന്ത്രി ആർ. ബിന്ദു സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും ആർഡിഒയ്ക്കും നിർദ്ദേശം നൽകിയിരുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് വർക്കല അയിരൂരിൽ സദാശിവൻ(79), ഭാര്യ സുഷമ്മ (73) എന്നിവരെ മകൾ സിജി വീടിന് പുറത്താക്കി വാതിൽ അടച്ചത്. സ്വത്ത് തർക്കത്തിന്‍റെ പേരിൽ നേരത്തെയും അച്ഛനെയും അമ്മയെയും സിജി വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നതായാണ് വിവരം. പൊലീസ് അടക്കം സ്ഥലത്തെത്തി വീട് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും മകൾ തയ്യാറായിരുന്നില്ല. അർബുദരോഗിയായ മാതാപിതാക്കളുടെ ആശുപത്രി രേഖകളും മരുന്നു കവറുകളും ജനൽ വഴി മകൾ പുറത്തേക്കിട്ടു കൊടുക്കുകയായിരുനെന്ന് പൊലീസ് പറയുന്നു. ഇവരെ ഏറ്റെടുക്കാൻ സമീപത്ത് താമസിക്കുന്ന മകൻ സാജനും തയ്യാറായിരുന്നില്ല. തുടർന്ന് പൊലീസ് ഇവരെ മറ്റൊരു ബന്ധുവിന്‍റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.