"പ്രസവം നിർത്തിയ യുവതി വീണ്ടും പ്രസവിക്കണമെന്ന് പറഞ്ഞു'', വ്യാജ പ്രചരണമെന്ന് മന്ത്രി
തിരുവനന്തപുരം: തനിക്കെതിരേ വ്യാജ പ്രചരണങ്ങൾ നടക്കുന്നുവെന്നും നിയമനടപടിയുമായി മുന്നോട്ടു പോവുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. സർക്കാർ ആശുപത്രികളിലെ സൗകര്യം കണ്ട് പ്രസവം നിർത്തിയ യുവതികൾ വരെ പ്രസവിക്കണമെന്ന് പറഞ്ഞുവെന്ന് മന്ത്രി പറഞ്ഞതായുള്ള വാർത്തയാണ് പ്രചരിക്കുന്നത്. ഇതിനെതിരേ ഫെയ്സ് ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
പല പ്രൊഫൈലുകളിൽ നിന്നായി പ്രചരിപ്പിച്ചാലും പച്ചനുണ പച്ചനുണ തന്നെയായിരിക്കുമെന്ന് മന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു. പ്രചരിക്കുന്ന പോസ്റ്ററിൽ കാണുന്ന വരികൾ എവിടെയെങ്കിലും താൻ പറഞ്ഞതായി തെളിയിക്കുവാൻ ഇത് പ്രചരിപ്പിക്കുന്നവരെ വെല്ലുവിളിക്കുന്നുവെന്നും കള്ളപ്രചരണത്തിനെതിരേ നിയമനടപടി സ്വീകരിച്ചതായും മന്ത്രി കുറിപ്പിൽ പറഞ്ഞു.
ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...
പല പ്രൊഫൈലുകളിൽ നിന്നായി പ്രചരിപ്പിച്ചാലും പച്ചനുണ പച്ചനുണ തന്നെയായിരിക്കും. കേരളത്തിലെ ആരോഗ്യരംഗം കഴിഞ്ഞ പത്ത് വർഷം കൊണ്ട് കൈവരിച്ച നേട്ടത്തെക്കുറിച്ച് ഞാൻ ആവർത്തിച്ച് പറയാറുണ്ട്. എന്നാൽ താഴെ പോസ്റ്ററിൽ കാണുന്ന വരികൾ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കുവാൻ ഇത് പ്രചരിപ്പിക്കുന്നവരെ വെല്ലുവിളിക്കുന്നു.
സത്യം പറഞ്ഞ് വോട്ട് നേടാൻ കഴിയില്ലെന്ന് ഉറപ്പുള്ളവരാണ് ഹീനമായ ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത്. നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും. അത് ഏത് കനഗോലു ഫാക്ടറിയുടെ ഉൽപ്പന്നമായാലും.
ഒരേ കള്ളം ഒരേ സമയം പല സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നത് ഒരേ ഫാക്ടറിയുടെ ഉൽപ്പന്നമാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയും. കള്ളപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.