വീണ ജോർജ് ഐസിയുവിൽ
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ് യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരുക്കേറ്റ മന്ത്രി വീണ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. വന്ദേ ഭാരത് എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനായി സ്റ്റേഷനിലെത്തിയ മന്ത്രിയെ കെഎസ് യു പ്രവർത്തകർ തടയുകയായിരുന്നു.
കഴുത്തിനും കൈക്കും പരുക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയുടെ കഴുത്തിൽ ബെൽറ്റ് ഇട്ടിട്ടുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് കെഎസ് യു പ്രവർത്തകരുടെ അക്രമം ഉണ്ടായത്. പ്രതിഷേധം നിലനിന്നിരുന്നതിനാൽ വൻ പൊലീസ് സന്നാഹം സ്റ്റേഷനിൽ ഉണ്ടായിരുന്നുവെങ്കിലും പ്രതിഷേധം തടയാനായില്ല.