മന്ത്രി വീണാ ജോർജ്
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ വീഡിയോ ദൃശ്യങ്ങളിലില്ലെന്ന് റെയിൽവേ സുരക്ഷാ സേന. സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
കേസുമായി ബന്ധപ്പെട്ട് കേരള പോലീസിന് കീഴിൽ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവ. റെയിൽവേ പൊലീസ്, ആർ.പി.എഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിനായി നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങളില്ലെന്ന് വ്യക്തമായത്.
സംഭവത്തിനുശേഷം ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ് ആശുപത്രിയിൽ എത്തിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അതിന് കഴിഞ്ഞില്ല. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്താണ് പൊലീസ് നിലവിൽ അന്വേഷണവുമായി മുന്നോട്ടു പോവുന്നത്.
മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. വിദഗ്ധ പരിശോധനയ്ക്കായി മന്ത്രിയ പരിയാരം മെഡിക്കൽ കോളെജിലേക്ക് മാറ്റിയിരിക്കുകയാണ്. കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആക്രമണമുണ്ടായത്. നിലവിൽ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെ അഞ്ച് പേരേ അറസ്റ്റു ചെയ്തിട്ടുണ്ട്.
മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരുക്കേറ്റത്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്.