വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; 2 ദിവസം കൂടി ആശുപത്രിയിൽ തുടരും
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്‍റെ അറസ്റ്റ് പാങ്ങോട് പൊലീസ് രേഖപ്പെടുത്തി. അഫാന്‍റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഫാനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മറ്റു കേസുകളിലെ അറസ്റ്റ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കുമെന്നും ഡിവൈഎസ്‌പി പറഞ്ഞു.
കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു 4 കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്. മെഡിക്കൽ കോളെജിൽ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം.
അതേസമയം, അറസ്റ്റ് രേഖപ്പെടുത്തിയാലും അഫാന്‍ രണ്ടു ദിവസം കൂടി അഫാൻ മെഡിക്കൽ കോളെജ് ആശുപത്രിയിൽ തുടരും. ഡിസ്ചാർജ് അനുവദിച്ചാൽ മാത്രം ജയിലിൽ എത്തിക്കും. തിരുവനന്തപുരം മെഡിക്കൽ കോളെജിലെത്തി നെടുമങ്ങാട് മജിസ്ട്രേറ്റ് അഫാനെ റിമാൻഡ് ചെയ്യും.
അതേസമയം കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത തന്നെയാണെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ വ്യക്തമാക്കി. ആക്രമണത്തിന് ഇരയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഫാന്‍റെ മാതാവ് ഷെമിനയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും ഇവരുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തുമെന്നും ഡിവൈഎസ്‌പി അറിയിച്ചു.