അഫാൻ
തിരുവനന്തപുരം: ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ആശുപത്രിവിട്ടു. തുടർന്ന് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. രണ്ടര മാസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്. ഫെബ്രുവരി 24നാണ് കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല അരങ്ങേറിയത്. വെഞ്ഞാറമൂട് പെരുമല ആർച്ച് ജങ്ഷനിലെ വീട്ടിൽവച്ച അഫാൻ അഞ്ചുപേരെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അച്ഛന്‍റെ അമ്മ സൽമാ ബീവി (91), പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, പിതൃസഹോദരന്‍റെ ഭാര്യ ഷാഹിദ ബീവി, സഹോദരൻ അഹ്സാൻ, സുഹൃത്ത് ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങൾക്കുശേഷം അഫാൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ജൂൺ 25നാണ് അഫാൻ ജീവനൊടുക്കാൻ ശ്രമിച്ചത്. വേഗം കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികൾ വേഗത്തിലാക്കാനിരിക്കെയായിരുന്നു അഫാന്‍റെ ആത്മഹത്യാശ്രമം.