ഇരവിപുരത്ത് വിഷ്ണുമോഹൻ ആർഎസ്പി സ്ഥാനാർഥി
കൊല്ലം: ആർഎസ്പിയുടെ ഇരവിപുരം സീറ്റിൽ വിഷ്ണുമോഹനെ മത്സരിപ്പിക്കാൻ ധാരണയായി. എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് സ്ഥാനാർഥിയാക്കണമെന്ന ആവശ്യത്തിന് പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ ഇതിനെ ഷിബു ബേബി ജോൺ എതിർക്കുകയായിരുന്നു.
ഇതോടെ ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തിനായി ചേരിതിരിഞ്ഞ് നേതാക്കൾ വിമർശനം ഉന്നയിച്ചു. ഷിബു ബേബിജോണിനും എൻ.കെ. പ്രേമചന്ദ്രനും സെക്രട്ടറിയേറ്റ് യോഗത്തിൽ വൻ തോതിൽ വിമർശനമേൽക്കേണ്ടി വന്നിരുന്നു. നേതാക്കൾ തമ്മിലുള്ള തർക്കം പാർട്ടി സ്ഥാനാർഥികളുടെ പ്രകടനത്തെയും ബാധിക്കുന്ന തരത്തിലേക്കെത്തിയെന്നാണ് വിമർശനം ഉയർന്നത്.
സ്വന്തം കുടുംബത്തിന് വേണ്ടി എൻ.കെ. പ്രേമചന്ദ്രൻ നിലകൊള്ളുന്നുവെന്ന വിമർശനം എതിർഭാഗം ഉന്നയിച്ചു.ഇതോടെ ഇരുകൂട്ടർക്കും സമ്മതനായ വിഷ്ണുവിനെ പരിഗണിക്കാമെന്ന് യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. ആർവൈഎഫിന്‍റെ സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു.