

ആറു മാസമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി, അച്ഛന്‍റെ പരാതിയിൽ ഡോക്‌ടർക്കെതിരേ കേസ്
ആലുവ: ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകിയെന്ന പരാതിയിൽ ഡോക്ടർക്കെതിരേ പൊലീസ് കേസെടുത്തു. ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്‌ടർ ഡോക്ടർ ഹബ്‌ന റുബ്ഷിക്കെതിരേ കുഞ്ഞിന്‍റെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പനി കുറയ്ക്കാനായി കുട്ടിക്ക് നൽകിയ പാരസെറ്റമോൾ ലിക്വിഡിന്‍റെ അളവ് കൂടിപ്പോവുകയായിരുന്നു.
ഏപ്രിൽ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിരോധ കുത്തിവെപ്പിനെത്തുടർന്നാണ് കുഞ്ഞ് പനി ബാധിതനാവുന്നത്. പനി കുറയ്ക്കാനായാണ് കുട്ടിക്ക് പാരസെറ്റമോൾ ലിക്വിഡ് നൽകിയത്. അമിത അളവിൽ മരുന്ന് ഉള്ളിൽച്ചെന്നതിനെത്തുടർന്ന് കുഞ്ഞിന് ദേഹാസ്വാസ്ഥ്യവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായി. ഫില്ലറിൽ മരുന്ന് നൽകിയപ്പോൾ സംഭവിച്ച പിഴവാണിതെന്ന് പരാതിയിൽ പറയുന്നു.
കുഞ്ഞിന്‍റെ ആരോഗ്യം മോശമായതിനെ തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിക്കുകയും അഞ്ച് ദിവസത്തോളം അവിടെ ചികിത്സ തേടേണ്ടി വരികയും ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കായി എണ്ണായിരത്തോളം രൂപ ചെലവായതായും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത 125 (എ) വകുപ്പ് പ്രകാരമാണ് ആലുവ വെസ്റ്റ് പോലീസ് ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.