വയറിളക്കി മാല വീണ്ടെടുക്കുന്നതിനിടെ മാല ക്ലോസറ്റിലിട്ട് ഒഴുക്കി കളഞ്ഞു
നിലമ്പൂർ: കുട്ടിയുടെ മാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. വയറിളക്കി മാല വീണ്ടെടുക്കുന്നതിനിടെ മെഡിക്കൽ കോളേജിലെ ശൗചാലയത്തിൽ വെച്ച് പുറത്തുവന്ന മാല ക്ലോസറ്റിലിട്ട് ഒഴുക്കി കളഞ്ഞതായി പൊലീസ്. ഇതോടെ തൊണ്ടി മുതൽ വീണ്ടെടുക്കാനാവാതെ പ്രതിയെ നിലമ്പൂർ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും തൊണ്ടിമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ പാലേമാട് കല്ലൻ കുന്നൻ സമീനയെ നിലമ്പൂർ കോടതി മഞ്ചേരി സബ് ജയിലിലേക്ക് അയച്ചു.
നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ക്ലിനിക്കിൽ ഡോക്റ്ററെ കാണിക്കാനെത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പൊട്ടിച്ചെടുത്ത് പ്രതി വിഴുങ്ങിയത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ എക്സ്-റേ പരിശോധനയിൽ വയറ്റിൽ ആഭരണം കണ്ടെത്തിയിരുന്നു. യുവതിയുടെ വയറിളക്കി മാല വീണ്ടെടുക്കാൻ എനിമ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്.
അവിടെവെച്ച് ശനിയാഴ്ച രാത്രിയാണ് ശൗചാലയത്തിൽ പോയ പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരെ തട്ടിമാറ്റി മാല ക്ലോസറ്റിലേക്ക് ഇട്ടത്. കാവൽ നിന്ന 2 വനിത സിപിഒമാർക്ക് നേരേ വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി അകറ്റി ശേഷം സ്വർണമാലയും ഡയപ്പറുമടക്കം സമീന ക്ലോസറ്റിലിട്ട് ഫ്ളാഷ് ചെയ്തു. മാല വിസർജ്യത്തിലുണ്ടെന്ന് മനസിലാക്കിയാണ് ഇവർ ഇങ്ങനെ ചെയ്തത്. തുടർന്ന് ഉടൻ തന്നെ ഇവരെ സ്കിനിങ് വിധേയമാക്കിയപ്പോൾ ശരീരത്തിനകത്ത് ലോഹമില്ലെന്ന് തെളിഞ്ഞു. ഇതോടെ തൊണ്ടിമുതൽ ലഭിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കേസ് കൂടി യുവതിക്കെതിരേ ചുമത്തിയിട്ടുണ്ട്.