ഇടുക്കിയിൽ വാഹനങ്ങൾ തകർത്ത് കാട്ടാന; നശിപ്പിച്ചത് രണ്ട് എസ്‌യുവികൾ
representative image
മറയൂർ: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വാഹനങ്ങൾ നശിപ്പിച്ചു. രണ്ട് എസ്‌യുവികളാണ് കാട്ടാന തകർത്തത്. ഇടുക്കിയിലെ മറയൂരിന് സമീപത്തെ ഗുഹാനന്ദപുരത്ത് വ്യാഴാഴ്ച പുലർച്ചെ ഒന്നിനാണ് സംഭവം.
രാമകൃഷ്ണൻ, രവി എന്നിവരുടെ വാഹനങ്ങളാണ് കാട്ടാന തകർത്തത്. റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു വാഹനങ്ങൾ. വാഹനങ്ങൾ നശിപ്പിച്ച ശേഷം പ്രദേശത്തെ വീടുകളിലേക്കും റിസോർട്ടുകളിലേക്ക് കടന്ന കാട്ടാന പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് വനംവകുപ്പിന്‍റെ റാപ്പിഡ് റെസ്പോൺസ് ടീം എത്തി ആനയെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ ആരംഭിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് കാട്ടാനക്കൂട്ടം അലഞ്ഞുതിരിയുന്നുണ്ടെന്നും ആനകളെ വനത്തിലേക്ക് തിരിച്ചയക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു. കാട്ടാനകളുടെ സാന്നിധ്യം പ്രദേശത്തെ വീടുകൾക്കും റിസോർട്ടുകൾക്കും ഭീഷണിയാണെന്നും നാട്ടുകാർ പറഞ്ഞു. അതേസമയം നാട്ടുകാരുടെ ആരോപണം വനംവകുപ്പ് നിഷേധിച്ചു. കാട്ടാനകൾ ജനവാസമേഖലയിൽ ഇറങ്ങിയാൽ ഉടൻ തുരത്താറുണ്ടെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.