തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് ലാത്തി വീശുകയും ജല പീരങ്കി പ്രയോഗിക്കുകയും ചെയ്തു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിക്കുകയാണ്.
രാജ്യത്തെ പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരെ വേട്ടയാടുന്ന മോദി സർക്കാരിന്‍റെ നടപടിയ്ക്കെതിരെയും പ്രതിപക്ഷ എംപിമാരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതിനെതിരെയുമാണ് തലസ്ഥാനത്ത് പ്രതിഷേധം ആഞ്ഞടിക്കുന്നത്. നാളെ മുതൽ രാജ്യ വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി.
ഇന്നലെയാണ് മോദി പരാമർശത്തിൽ രാഹുലിന് സൂറത്ത് കോടതി 2 വർഷം ശിക്ഷ വിധിച്ചത്.തുടർന്ന് ഇന്ന് രാഹുൽ അയോഗ്യനാണെന്നത് സംബന്ധിച്ച് വിജ്ഞാപനം ലോക്സഭാ സെക്രട്ടേറിയേറ്റ് പുറത്തിറക്കി. ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ് നടപടി. കോടതി വിധി വന്നതുമുതൽ അയോഗ്യത പ്രാബല്യത്തിൽ വന്നുവെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. വയനാട് എപിയാണ് രാഹുൽ ഗാന്ധി.