ഭൂതത്താൻകെട്ടിൽ ബോട്ട് സവാരിക്ക് തുടക്കമായി
കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുനരാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് - ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര.
ചെറുതും വലുതുമായ 7 ബോട്ടുകളാണ് സർവീസ് നടത്തുന്നത്. 95 സീറ്റിന്‍റെ ഒരു ബോട്ടും, 45 സീറ്റിന്റെ 1 ബോട്ടും, 42 സീറ്റിന്റെ 1 ബോട്ടും,10 സീറ്റിന്‍റെ 4 ബോട്ടുകൾക്കുമാണ് സർവീസ് നടത്തുന്നത്. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഭൂതത്താൻകെട്ടിലും സമീപപ്രദേശങ്ങളിലും എത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും ആകർഷകമായ ഒന്നായിരുന്നു ഇവിടത്തെ ബോട്ടിങ്. ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു.
ടെൻഡർ നടപടികളും പൂർത്തീകരിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയിൽ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഡിസംബർ രണ്ടാം വാരത്തിൽ പുനരാരംഭിക്കേണ്ട ബോട്ടിങ് പുനരാരംഭിക്കുവാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നത്.
സർക്കാർ തലത്തിൽ ആന്‍റണി ജോൺ എംഎൽഎ നടത്തിയ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് പ്രശ്നങ്ങൾ ഇപ്പോൾ പരിഹരിച്ച് ബോട്ടിങ് ആരംഭിക്കാനുള്ള അനുകൂല സാഹചര്യം ഉണ്ടായിട്ടുള്ളത്. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് യാത്ര.
ബോട്ടിങ്ങ് ആന്‍റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി ജോർജ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസ്സി സാജു, കീരമ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് റീന ജോഷി, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, കീരമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് സി പുല്ലൻ,പിണ്ടിമന പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലത ഷാജി, കീരമ്പാറ സെന്‍റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, ചേലാട് ബസ് അനിയാ പള്ളി വികാരി ഫാ വർഗീസ് പുതുമനക്കൂടി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് മെമ്പർമാർ , പെരിയാർ വാലി ഉദ്യോഗസ്ഥർ, ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, സ്റ്റാഫ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.