രാജു
കണ്ണൂർ: പെൺസുഹൃത്തിനൊപ്പം വളപട്ടണം പാലത്തിൽ നിന്ന് പുഴയിലേക്കു ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ബേക്കല്‍ സ്വദേശിയും പന്തല്‍ ജോലിക്കാരനുമായ രാജുവിന്‍റെ മൃതദേഹമാണ് ബുധനാഴ്ച പുഴയില്‍നിന്ന് കണ്ടെത്തിയത്. യുവാവിനൊപ്പം പുഴയില്‍ ചാടിയ പെണ്‍സുഹൃത്ത് നീന്തി രക്ഷപെട്ടിരുന്നു.
ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് യുവാവും യുവതിയും പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. ഞായറാഴ്ച രാവിലെ യുവതി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായി ഭര്‍ത്താവ് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെ രാജുവിനെ കാണാനില്ലെന്ന പരാതിയും വന്നു.
രാജുവിനൊപ്പമാണ് യുവതി കണ്ണൂരിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി ഇരുവരും ഞായറാഴ്ച അര്‍ധരാത്രിയോടെ വളപട്ടണം പാലത്തിലെത്തി. വാഹനത്തിരക്ക് കുറഞ്ഞതോടെ പാലത്തിൽ നിന്ന് യുവാവും തൊട്ടുപിന്നാലെ യുവതിയും പുഴയിലേക്ക് ചാടുകയായിരുന്നു.
ഇതിനിടെയാണ് തോണിയിൽ മീൻ പിടിക്കുകയായിരുന്നവർ അവശനിലയിൽ കണ്ട യുവതിയെ കരയ്‌ക്കെത്തിച്ച് പൊലീസിനെ വിവരം അറിയിച്ചത്. പ്രാഥമിക ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത യുവതിയെ ബേക്കല്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി.