ചാലക്കുടി പാലം ആറു ദിവസം അടച്ചിടും; ഗതാഗത നിയന്ത്രണം
ചാലക്കുടി: ബലപരിശോധനയ്ക്കായി ചാലക്കുടി പാലം ആറു ദിവസം അടച്ചിടും. ശനിയാഴ്ച രാവിലെ മുതൽ ആറു ദിവസത്തേക്കാണ് ചാലക്കുടി പുഴക്കു കുറുകേയുള്ള പഴയ പാലം അടച്ചിടുന്നത്. ജിഐപിഎൽ കമ്പനിയാണ് ബലപരിശോധന നടത്തുന്നത്. രണ്ടു മാസം മുൻപ് നടത്തിയ പരിശോധനയിൽ പാലത്തിന്‍റെ ബെയറിങ്ങുകൾക്ക് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ബെയറിങ്ങുകൾ മാറ്റാനായി പാലം അടച്ചിടാൻ തീരുമാനിച്ചുവെങ്കിലും ചാലക്കുടി പെരുന്നാൾ, കണ്ണമ്പുഴ താലപ്പൊലി എന്നിവ മൂലം ഗതാഗതത്തിരക്ക് നേരിടുമെന്നതിനാൽ നീട്ടി വയ്ക്കുകയായിരുന്നു.
പിന്നീട് എസ്എസ്എൽസി പരീക്ഷ, തെരഞ്ഞെടുപ്പു എന്നിവ മൂലവും പാലം അറ്റകുറ്റപ്പണി നീട്ടി വച്ചു. പാലം പൂർണമായി അടച്ചിട്ട് ബല പരിശോധന നടത്തിയതിനു ശേഷമേ ബെയറിങ്ങുകൾ മാറ്റുന്നതിനുള്ള തീയതി തീരുമാനിക്കൂ.
പാലം അടച്ചിടുന്നതിനാൽ കിഴക്കു ഭാഗത്തുള്ള പുതിയ പാലത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ ഓരോ വരി വീതം കടത്തി വിടാനാണ് തീരുമാനം.
കൊരട്ടി മേഖലയിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ തൃശൂർ ഭാഗത്തു നിന്നു എറണാകുളം ഭാഗത്തേക്ക് പോകുന്നവർ കോട്ടമുറിയിൽ നിന്ന് തിരിഞ്ഞി സാജോ നഗർ, പാറക്കൂട്ടം, കിൻഫ്ര, കോനൂർ, പെരുമ്പി വഴി ദേശീയ പാതയിലേക്ക് പ്രവേശിക്കാനും പൊലിസ് നിർദേശം നൽകിയിട്ടുണ്ട്.
എറണാകുളം ഭാഗത്തു നിന്ന് തൃശൂരിലേക്ക് പോകുന്നവർ ചിറങ്ങര റെയിൽവേ മേൽപ്പാലം കയറി ദേവമാതാ, കൊരട്ടി പള്ളി, കാടുകുറ്റി, മുരിങ്ങൂർ വഴി ദേശീയ പാതയിൽ പ്രവേശിക്കാം.