നെവിൻ പോൾ, വി.എം. മനു, ജോഷ്വാ എൽദോ അരവിന്ദ് എന്നിവർ ട്രോഫികളുമായി.
കോതമംഗലം: സിഐഎസ്‌സിഇ ( കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ) ദേശീയ സ്കൂൾ ക്രിക്കറ്റ് അണ്ടർ 17 മത്സരത്തിൽ ചരിത്രത്തിലാദ്യമായി കേരളാ ടീം റണ്ണറപ്പ് കിരീടം നേടി. സെമി ഫൈനലിൽ മഹാരാഷ്ട്രയെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് കേരളം ഫൈനലിൽ ഇടം നേടിയത്.
ഒക്റ്റോബർ ഒമ്പതിന് മഹാരാഷ്ട്രയിൽ നടന്ന ഫൈനൽ മത്സരത്തിൽ ബംഗാളിനോട് പൊരുതി പരാജയപ്പെട്ടെങ്കിലും കോതമംഗലം എംഎ ഇന്‍റർനാഷണൽ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥികളായ നെവിൻ പോളും, ജോഷ്വാ എൽദോ അരവിന്ദും ടൂർണമെന്‍റിലെ മിന്നും താരങ്ങളായി മാറി.
നെവിൻ പോൾ 4 മത്സരങ്ങളിൽ നിന്ന് 193 റൺസ് നേടി ടോപ് സ്കോററും മികച്ച വിക്കറ്റ് കീപ്പർ അവാർഡും നേടി, മാൻ ഓഫ് ദി ടൂർണമെന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ജോഷ്വാ എൽദോ അരവിന്ദ് 7 വിക്കറ്റ് നേടുകയും (ടൂർണമെന്‍റിലെ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരൻ ) സെമി ഫൈനലിൽ മാൻ ഓഫ് ദി മാച്ച് അവാർഡും നേടി.
മികച്ച പ്രകടനം നടത്തിയ കുട്ടികളെയും കേരളാ ടീമിന്‍റെയും എംഎ ഇന്‍റർനാഷണൽ സ്കൂളിലെയും ക്രിക്കറ്റ് കോച്ച് വി.എം. മനുവിനെയും സ്കൂൾ മാനേജ്മെന്‍റും പ്രിൻസിപ്പലും അധ്യാപകരും മറ്റ് ജീവനക്കാരും അഭിനന്ദിച്ചു. കോതമംഗലം പാലക്കാടൻ പോൾ പി. മാത്യുവിന്‍റെയും, ടീന പോളിന്‍റെയും മകനാണ് നെവിൻ പോൾ. മണ്ണാറ പ്രായിൽ ജി. അരവിന്ദന്‍റെയും, ആനി വി ഐസകിന്‍റെയും മകനാണ് ജോഷ്വാ എൽദോ അരവിന്ദ്.