ടി.ഒ.എബ്രഹാം
കോട്ടയം: തിരുവനന്തപുരം കുലശേഖരം ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കേസിൽ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഉന്നതാധികാര സമിതി അംഗവും മലങ്കര സുറിയാനി ക്നാനായ സമുദായ സെക്രട്ടറിയുമായ ടി.ഒ. ഏബ്രഹാമിനെ ശിക്ഷിച്ച തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ വിധി കേരള ഹൈക്കോടതി ശരിവച്ചതോടെ ടി.ഒ. എബ്രഹാമിനെ ക്നാനായ സമുദായ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കണമെന്ന് അന്ത്യോക്യാ സംരക്ഷണ സമിതിയും സമുദായത്തിൻ്റെ മുൻ ഭാരവാഹികളും ആവശ്യപ്പെട്ടു.
കുലശേഖരം ജലസേചന പദ്ധതിയുടെ കരാറുകാരനായ ടി.ഒ. എബ്രഹാമിനെ തിരുവനന്തപുരം വിജിലൻസ് കോടതി 3 വർഷം കഠിന തടവിനും 17 ലക്ഷം രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചിരുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി പ്രകാരം ഗൂഡാലോചനയ്ക്ക് ഒരു വർഷം തടവും വിധിച്ചിരുന്നു. ഇതിനെതിരെ ഏബ്രഹാം നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി, വിജിലന്‍സ് കോടതിയുടെ വിധി ശരി വെച്ചു. എത്രയും വേഗം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരായി ടി. ഒ. എബ്രഹാം ശിക്ഷ അനുഭവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
അഴിമതിക്കേസിൽ ഹൈക്കോടതി വരെ ശിക്ഷിച്ച ഒരാളാണ് ഇപ്പോൾ ക്നാനായ സമുദായ സെക്രട്ടറിയായി ഇരിക്കുന്നത്. ഇദ്ദേഹം സമുദായ സെക്രട്ടറി ആയതിനു ശേഷം ക്നാനായ സമുദായത്തിൻ്റെ സ്ഥാപനങ്ങളിലും സ്വത്തുക്കൾ അപഹരിച്ചു എന്നതു സംബന്ധിച്ചും വിജിലൻസ് കോടതികളിൽ കേസുകൾ നിലവിലുണ്ട്. ഇതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകണമെന്നും വിശ്വാസികളും അന്ത്യോക്യാ സംരക്ഷണ സമിതിയും സമുദായത്തിൻ്റെ മുൻ ഭാരവാഹികളും ആവശ്യപ്പെട്ടു. വിജിലൻസ് കോടതി വിധി മാനിച്ച് ടി.ഒ. എബ്രഹാം സമുദായ സെക്രട്ടറി സ്ഥാനം രാജി വയ്ക്കണം. രാജി വയ്ക്കാൻ ഇദ്ദേഹം തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും അന്ത്യോക്യാ സംരക്ഷണ സമിതി അറിയിച്ചു. കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ടിനു എബ്രഹാം, അനിൽ കെ മാത്യു, സ്കറിയ കെ. അറയ്ക്കൽ, മനീഷ് ജോയ് എന്നിവർ പങ്കെടുത്തു.