മൂട്ടിപ്പഴം വിളവെടുക്കുന്ന ജോയ്.
MV
കോതമംഗലം: വനത്തിലെ കാഴ്ചകൾ തേടി പോകേണ്ട, ചിലപ്പോൾ പ്രകൃതി തന്നെ വീട്ടുമുറ്റത്തേക്ക് എത്തിക്കും. അതിന്‍റെ ഉദാഹരണമാണ് കോതമംഗലം, വെളിയേൽച്ചാലിൽ നിന്നുള്ള ഈ കാഴ്ച. വനത്തിൽ മാത്രം സാധാരണയായി കാണുന്ന മൂട്ടിപ്പഴം വീട്ടുമുറ്റത്ത് തനിയെ മുളച്ച് വളർന്ന് കായ്ച്ചിരിക്കുകയാണ്.
വെളിയേൽച്ചാൽ സ്വദേശി എലിച്ചിറയിൽ ജോയി ജോസഫിന്‍റെ വീട്ടിലാണ് ഈ കൗതുകക്കാഴ്ച. മൂട്ടിപ്പഴമരം കായ്ച്ചതോടെ പഴുത്ത ചുവന്ന കായകൾ കാണാൻ ആളുകളും എത്തിത്തുടങ്ങി. കഴിഞ്ഞ വർഷമാണ് ആദ്യമായി കായ്ച്ചത്. അപ്പോഴാണ് ഇത് വനത്തിൽ കാണപ്പെടുന്ന മൂട്ടിപ്പഴത്തിന്‍റെ മരമാണെന്ന് ജോയിക്ക് മനസിലായത്.
ഇപ്പോൾ മരത്തിൽ നിറയെ പഴങ്ങളുണ്ട്. മൂത്ത് പഴുത്തപ്പോൾ ചുവന്ന നിറത്തിലേക്കു മാറിയ കായകൾ കാഴ്ചയ്ക്കും നല്ല കൗതുകമാണ്. വനത്തിന്‍റെ സ്വാഭാവിക സൗന്ദര്യം വീട്ടുമുറ്റത്ത് എത്തിയതുപോലെയാണ് ഈ കാഴ്ച. ജനുവരിയോടെ പൂത്തു തുടങ്ങും. ജൂൺ, ജൂലൈ മാസങ്ങളിൽ വിളവെടുക്കാം. പുളിയും, മധുരവും ഇടകലർന്ന രുചിയാണുള്ളത്.
തനിയെ വളർന്നതാണെന്നും, കഴിഞ്ഞ വർഷം കായ്ച്ചപ്പോഴാണ് ഇത് മൂട്ടിപ്പഴമാണെന്ന് മനസിലായതെന്നും, ഔഷധ ഗുണമുള്ള ഈ പഴം തോട്ടങ്ങളിൽ വച്ച് പിടിപ്പിച്ച് വിപണനം ചെയ്യാൻ കർഷകർ രംഗത്തുവരണമെന്നും വീട്ടുടമ ജോയി പറഞ്ഞു. പ്രകൃതിയുടെ സ്വന്തം രീതിയിൽ വളർന്ന ഈ മരം, സംരക്ഷിച്ചാൽ അപൂർവ സസ്യങ്ങൾക്കും നമ്മുടെ വീടുകളിൽ ഇടമുണ്ടാകുമെന്ന് തെളിയിച്ചിരിക്കുകയാണ്.