വൃത്തിഹീനമായ ഫോര്‍ട്ട് കൊച്ചി കടപ്പുറം.
MV
മട്ടാഞ്ചേരി: മാസങ്ങള്‍ക്ക് മുൻപ് മനോഹരിയായി മാറിയ ഫോര്‍ട്ട് കൊച്ചി കടല്‍ തീരം വീണ്ടും മാലിന്യ തീരമായി. സഞ്ചാരികളുടെ സ്വപ്ന തീരമായിരുന്ന ഫോര്‍ട്ട് കൊച്ചി കടപ്പുറം ഇപ്പോൾ വൃത്തിഹീനമായ നിലയിലാണ്. കായലില്‍ നിന്നൊഴുകിയെത്തുന്ന പായലുകള്‍ക്ക് പുറമേ മാലിന്യങ്ങളും കുമിഞ്ഞ് കൂടിയതോടെ കടപ്പുറത്തേക്ക് കാലെടുത്ത് വെക്കാന്‍ കഴിയാത്ത അവസ്ഥ.
ഫോർട്ട് കൊച്ചിയിൽ ഇപ്പോൾ തീരം കുറവാണ്. ഉള്ള തീരമാകട്ടെ, മനം മടുപ്പിക്കുന്ന വിധത്തിലും. സൗത്ത് കടപ്പുറത്തെ നടപ്പാത ഉള്‍പ്പെടെ തകര്‍ന്ന് ഉപയോഗശൂന്യമായ അവസ്ഥയിലാണ്. തീരത്തേക്ക് ഇറങ്ങുന്നതിന് താത്കാലിക പാതയുണ്ടാക്കിയിട്ടുണ്ടെങ്കിലും തീരത്തിന്‍റെ അവസ്ഥ മോശം.
മിഡില്‍ ബീച്ചിന്‍റെയും നോര്‍ത്ത് ബീച്ചിന്‍റെയും അവസ്ഥ ഇതു തന്നെയാണ്. ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെയും ഡിടിപിസിയുടെയും തൊഴിലാളികള്‍ ഇവിടെ ശുചീകരണ ജോലികള്‍ ചെയ്യുന്നുണ്ട്. പക്ഷേ, മാലിന്യങ്ങള്‍ മാത്രം മാറുന്നില്ലെന്നതാണ് വസ്തുത.
രാവിലെ ഏഴ് മണിക്കെത്തി പതിനൊന്നോടെ തിരിച്ച് പോകുന്ന തൊഴിലാളികൾ കൊഴിഞ്ഞ ഇലകള്‍ മാത്രമാണ് നീക്കുന്നതെന്നും ആക്ഷേപമുണ്ട്. തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്.
കടപ്പുറത്തിന്‍റെ വികസനത്തിനായി കോടികള്‍ ചെലവിടുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, എല്ലാം വെള്ളത്തില്‍ വരച്ച വര പോലെയായി മാറുകയാണ്. തെരുവ് നായ്ക്കളുടെയും ഇഴ ജന്തുക്കളുടെയും ശല്യവും കടപ്പുറത്ത് രൂക്ഷം. കഴിഞ്ഞ ദിവസം ഒരു തെരുവ് കച്ചവടക്കാരന് പാമ്പ് കടിയേൽക്കുകയും ചെയ്തിരുന്നു.