അങ്കമാലി കറുകുറ്റിയിൽ ലോട്ടറി വിൽപ്പനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് നാലു ദിവസം പഴക്കം
file image
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കറുകുറ്റി പള്ളിയങ്ങാടിയിലെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലോറൻസിയെയാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. വീടിനുള്ളിൽ നഗ്നമായ നിലയിലായിരുന്നു മൃതദേഹം. വീടിന്‍റെ പിൻവാതിൽ തുറന്നു കിടക്കുകയുമായിരുന്നു. കൊലപാതകമാണോ എന്നതിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറയുന്നു.
നാല് മാസം മുൻപാണ് ഫ്ലോറൻസി കറുകുറ്റിയിലെത്തിയത്. അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിനോട് ചേർന്നുള്ള ഭാഗത്ത് ലോട്ടറി വിൽപ്പനയായിരുന്നു ജോലി. ഒരു ബ്രോക്കർ വഴിയാണ് വീട് കണ്ടെത്തിയത്. കുറച്ചു ദിവസമായി ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ ബ്രോക്കറാണ് കറുകുറ്റി പഞ്ചായത്ത് പ്രസിഡന്‍റിനെ വിവരമറിയിച്ചത്.
തുടർന്ന് അന്വേഷിക്കാനെത്തിയപ്പോൾ വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ശ്രദ്ധയിൽ പെട്ടതോടെ ഉടനെ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.