ഓപ്പറേഷൻ 'ഡീ വീഡു'മായി റൂറൽ ജില്ലാ പൊലീസ്
കൊച്ചി: പൊതു സമൂഹത്തിൽ ഭീഷണിയും, അസ്വാരസ്യവും ഉണ്ടാക്കുന്നവരെയും പൊതുസ്ഥലങ്ങളിൽ പൊതുശല്യമായി കാണുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും ഇത്തരം ആളുകളെ പുനരധിവസിപ്പിക്കുവാനും റൂറൽ ജില്ലാ പോലീസ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ 'ഡീ വീഡ്' ( Operation De - Weed ).
പദ്ധതി പ്രകാരം അപരിചിതരായ ആളുകളെയും, സംശയാസ്പദമായി കാണുന്നവരെയും, അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരെയും മറ്റും പരിശോധിച്ച് അവരുടെ ക്രിമിനൽ പശ്ചാത്തലം കണ്ടെത്തുകയാണ് ലക്ഷ്യം. സ്വന്തം നാട്ടിലെയും വിശദാംശങ്ങൾ പരിശോധിക്കുന്നു. ഇവരെക്കുറിച്ച് വിവരശേഖരണം നടത്തും.ജോലിക്ക് പോകാതെയും മറ്റും പ്രത്യേക സ്ഥലങ്ങളിൽ തമ്പടിച്ച് ക്രിമിനൽ പ്രവർത്തികൾ നടത്തുന്നവരെ കണ്ടെത്തും.
ഇവർ തങ്ങാനിടെയുള്ള സ്ഥലങ്ങൾ സ്ഥിരമായി നിരീക്ഷണത്തിന് വിധേയമാക്കും. ജില്ല പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതൊരു തുടർ പ്രക്രിയയാണ്. ആദ്യഘട്ടം എന്ന നിലയിൽ ആഴ്ചയിലൊരിക്കൽ സ്പെഷ്യൽ ഡ്രൈവ് നടത്തും. അഞ്ച് സബ് ഡിവിഷനിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്.
ഒരു ദിവസത്തെ പരിശോധനയിൽ 466 പേർക്കെതിരെ പെറ്റി കേസുകൾ എടുത്തു. 105 മറ്റു കേസുകളും എടുത്തിട്ടുണ്ട്. 75 പേരെ അറസ്റ്റ് ചെയ്തു. 429 പേരുടെ വിവരശേഖരണം നടത്തി. 375 അപരിചിതരെ പരിശോധനയ്ക്ക് വിധേയമാക്കി. 143 ലോഡ്ജ്, ഹോട്ടൽ, മറ്റ് താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധനകൾ നടത്തി. 35 ബസ് സ്റ്റാൻഡുകൾ, അതിഥി തൊഴിലാളികൾ പാർക്കുന്ന 36 കേന്ദ്രങ്ങൾ, 102 ക്യാമ്പുകൾ എന്നിവിടങ്ങളിലും പരിശോധന ഉണ്ടായിരുന്നു.