മാനന്തവാടിയിൽ മാറ്റത്തിന്‍റെ കാറ്റായി കിഫ്ബി
മാനന്തവാടി മണ്ഡലത്തിലെയും വയനാട് ജില്ലയിൽ ആകെയുമുള്ള വികസന പ്രവർത്തനങ്ങളിൽ കിഫ്ബി പ്രധാന പങ്കാണ് വഹിക്കുന്നത്. മാനന്തവാടിയിലെ പ്രധാന സ്‌കൂളുകളിൽ ഒന്നായ മാനന്തവാടി ജിവിഎച്ച്‌എസ്‌എസ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുകയാണ്. അഞ്ച് കോടി രൂപ കിഫ്ബി ഫണ്ടും മന്ത്രി ഒ.ആർ. കേളുവിന്‍റെ എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 85 ലക്ഷം രൂപയും പിടിഎ സമാഹരിച്ച രണ്ട് ലക്ഷവും വിനിയോഗിച്ചാണ് സ്‌കൂളിൽ ബഹുനില കെട്ടിടം നിർമിച്ചത്. ഹയർ സെക്കൻഡറി ബ്ലോക്ക്, ഹൈസ്‌കൂൾ ബ്ലോക്ക് എന്നിവയുൾപ്പെടെ മൂന്ന് കെട്ടിടങ്ങൾ ഉൾപ്പെട്ടതാണ് പദ്ധതി. 15 ക്ലാസ്മുറികൾ, ഓഫിസ് റൂം, സ്റ്റാഫ് റൂം, ഡൈനിങ് ഹാൾ, കിച്ചൻ, സ്റ്റോർ റൂം, ടോയ്‌ലറ്റുകൾ എന്നിവയാണ് പുതുതായി നിർമിച്ചത്. അഞ്ച് കോടി 87 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടങ്ങളുടെ നിർമാണം പൂർത്തികരിച്ചത്.
ജില്ലയിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 187.24 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കല്‍പ്പറ്റ എന്‍എംഎസ്എം കോളേജിന് 8.43 കോടി, മാനന്തവാടി ഗവ. പോളിടെക്‌നിക്കിന് 8.23 കോടി, മലയോര ഹൈവേയുടെ ഭാഗമായ കൊട്ടിയൂര്‍ - ബോയ്‌സ് ടൗണ്‍ റോഡ്, ബോയ്‌സ് ടൗണ്‍ - വാളാട് - കുങ്കിച്ചിറ റോഡ്, തലശ്ശേരി - ബാവലി റോഡ്, മാനന്തവാടി - കല്‍പ്പറ്റ റോഡ് എന്നിവയുടെ നവീകരണത്തിനായി 114.12 കോടി, കാപ്പിസെറ്റ് - പയ്യമ്പള്ളി റോഡ് 43.70 കോടി, തിരുനെല്ലി പഞ്ചായത്തിലെ നിട്ടറ പാലത്തിന് 12.77 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ട മാനന്തവാടി-ബോയ്സ്ടൗൺ-പാൽച്ചുരം-മട്ടന്നൂർ നാലുവരിപ്പാതനിർമാണത്തിനാണ് അനുമതിയായിരിക്കുന്നത്. പാതയ്ക്ക് ആവശ്യമായ ഭൂമിയേറ്റെടുക്കാൻ 964 കോടി രൂപയുടെ കിഫ്ബി ഫണ്ടിന് സർക്കാർ അനുമതി ലഭിച്ചു. ഇതോടെ വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന നാലുവരിപ്പാതയുടെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാവും. മാനന്തവാടിമുതൽ അമ്പായത്തോടുവരെ രണ്ടുവരിയും അവിടെനിന്ന് വിമാനത്താവളംവരെ നാലുവരിയിലും പാത നിർമിക്കാനാണ് പദ്ധതി.
മലയോരഹൈവേ പദ്ധതിയുടെ ഭാഗമായി മാനന്തവാടിമുതൽ ബോയ്സ് ടൗൺവരെ നിലവിൽ റോഡിന്‍റെ നവീകരണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
മാനന്തവാടി നിയോജകമണ്ഡലത്തിലെ മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 26.6 കോടി രൂപ ചിലവിൽ നിരവിൽപുഴ ചുങ്കക്കുറ്റി റോഡ് നവീകരിക്കുകയാണ്. ഈ റോഡിന്‍റെ നവീകരണം പൂർത്തിയാവുന്നതോടെ വലിയ ചരക്ക് വാഹനങ്ങൾക്ക് ഉൾപ്പെടെ വയനാട് ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് ഈ ചുരം പാത ഉപയോഗിക്കാനാവും.
മാനന്തവാടി ഗവണ്‍മെന്‍റ് കോളേജില്‍ കിഫ്ബി, പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഡിജിറ്റല്‍ തിയേറ്റര്‍, ഒറൈസ് സ്റ്റുഡിയോ എന്നിവ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്തു.