തൃപ്രയാർ: വാടാനപ്പള്ളി പഞ്ചായത്തിന്‍റെ ബീച്ച് ടൂറിസം പദ്ധതിക്ക് ഭരണാനുമതിയായി. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് മുരളി പെരുനെല്ലി എംഎൽഎ, ജില്ലാ കലക്റ്റർ വി.ആർ. കൃഷ്ണ തേജ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ബീച്ച് സന്ദർശിച്ചു. ബീച്ച് ടൂറിസം രംഗത്ത് വലിയ സാധ്യതകളാണ് വാടാനപ്പള്ളി തീരദേശ മേഖലയ്ക്കുള്ളത്. സമീപപ്രദേശങ്ങളിലുള്ള മികച്ച ടൂറിസം ബീച്ചുകൾക്കൊപ്പം ഇടം പിടിക്കുകയാണ് വാടാനപ്പള്ളി ബീച്ചും.
മണലൂർ നിയോജകമണ്ഡലം എംഎൽഎയായ മുരളി പെരിനെല്ലി എംഎൽഎ ഫണ്ടിൽ നിന്നും 2022 ൽ പദ്ധതിക്ക് ആവശ്യമായ 10 കോടി രൂപ അനുവദിച്ചിരുന്നു. 2023 ല്‍ പദ്ധതി തുടങ്ങുന്നതിന് ആവശ്യമായ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനെ തുടർന്നാണ് പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി യോഗം ചേർന്നത്.
യോഗത്തിൽ ടൂറിസം എൻജിനീയർ സ്ഥലം സന്ദർശിച്ച് വിശദമായ പദ്ധതി രൂപരേഖ തയാറാക്കുന്നതിന് ജില്ലാ കലക്റ്റർ നിർദേശം നൽകി. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഒരുങ്ങുന്ന ബീച്ച് ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നതോടെ വാടാനപ്പള്ളി സെന്‍റർ മുതൽ ബീച്ച് വരെയുള്ള റോഡ് ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും തൊഴിലവസരങ്ങളും പ്രാദേശിക വികസനവുമാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്.