'തല്ലിയും മൂത്രം കുടിപ്പിച്ചും ആത്മീയ ചികിത്സ'; ഷിരൂരിലെ ആൾദൈവത്തിനെതിരേ കേസ്
മുംബൈ: പ്രശ്ന പരിഹാരത്തിനായി എത്തുന്നവരെ മർദിച്ചും മൂത്രം കുടിപ്പിച്ചും മഹാരാഷ്ട്രയിലെ സ്വയം പ്രഖ്യാപിത ആൾദൈവമായ സഞ്ജയ് പഗാരെ. സാമൂഹ്യപ്രവർത്തകരുടെ പരാതിയിൽ ഇയാൾക്കെതിരേ പൊലീസ് കേസെടുത്തു. ഷിരൂരിലെ വൈജാപുരിലാണ് ആൾദൈവമെന്ന പേരിൽ സഞ്ജയ് പഗാരേ പ്രശ്ന പരിഹാരം നടത്തിയിരുന്നത്. തനിക്ക് അതീന്ദ്രീയ ശക്തികൾ ഉള്ളതായി ഇയാൾ ഗ്രാമീണരെ വിശ്വസിപ്പിച്ചിരുന്നു. അഘോരി ആചാരങ്ങളിലൂടെ ബാധയൊഴിപ്പിക്കൽ, വിവാഹയോഗം, സന്താനയോഗം എന്നിവയെല്ലാം നടത്തിക്കൊടുക്കുമെന്നായിരുന്നു ഇയാളുടെ അവകാശവാദം.
വിശ്വസിച്ചെത്തുന്ന സ്ത്രീകളെയും പുരുഷന്മാരെയും ഇയാൾ വടി കൊണ്ട് ആചാരമെന്ന പേരിൽ തല്ലുകയും അവരുടെ ചെരിപ്പ് വായിലിടാൻ നിർബന്ധിക്കുകയും ക്ഷേത്രത്തിനു ഓടിപ്പിക്കുകയും പതിവായിരുന്നു. ഇടയ്ക്ക് അസുഖം മാറാനെന്ന പേരിൽ ഇലകൾ ഭക്ഷിക്കാൻ നൽകാറുമുണ്ട്. ആത്മീയ ചികിത്സ എന്ന പേരിൽ തന്‍റെ മൂത്രം വിശ്വാസികളെക്കൊണ്ട് കുടിപ്പിക്കുന്നതും പതിവായിരുന്നു.
അന്ധവിശ്വാസങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകരാണ് ഇക്കാര്യം രഹസ്യക്യാമറ മുഖേന പകർത്തി പുറത്തു വിട്ടത്. ഈ തെളിവുകൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. തട്ടിപ്പ്, പീഡനം, അന്ധവിശ്വാസ പ്രചരണം എന്നിങ്ങനെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.