സര്‍ക്കാര്‍ നിയമം കൊണ്ടു വരുന്നു
മുംബൈ : മഹാരാഷ്ട്രയില്‍ സ്വകാര്യ കോച്ചിങ് ക്ലാസുകളെ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. കോച്ചിങ് ക്ലാസുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് ബോംബെ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കിയിരുന്നില്ല. ഈ ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ നിവാസി ഭഗവാന്‍ജി റയ്യാനിയുടെ ഹര്‍ജി നല്‍കിയതോടെ കോടതി വീണ്ടും വിഷയത്തിൽ ഇടപെടുകയായിരുന്നു. ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് മകരന്ദ് കാര്‍ണിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഈ വിഷയം പരിഗണിക്കാന്‍ ഈ കോടതി നേരത്തെ ഒരു വിദഗ്ധസമിതിയെ നിയമിക്കുകയും സംസ്ഥാന സര്‍ക്കാരിനോട് ഒരു നയംരൂപവത്കരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നേരത്തെ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അത് കാലഹരണപ്പെട്ടുപോയി. ഈ വിഷയത്തില്‍ ഒരുനയം ഇപ്പോഴും നിലവിലില്ലെന്ന് റയ്യാനി കോടതിയെ അറിയിച്ചു.
എയ്ഡഡ് സ്‌കൂളുകളിലും സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്ന അധ്യാപകര്‍ സ്‌കൂളുകളിലെ അവരുടെ കടമകള്‍ നിര്‍വഹിക്കാതെ വിദ്യാര്‍ഥികളെ കോച്ചിങ് ക്ലാസുകളിലേക്ക് അയക്കുന്ന രീതിക്കെതിരെയായിരുന്നു ഹര്‍ജി.