സ്‌കൂളിലെ ആര്‍ത്തവ പരിശോധന: പ്രിന്‍സിപ്പലും അറ്റന്‍ഡന്‍റും അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിലെ സ്‌കൂളില്‍ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പലും വനിതാ അറ്റന്‍ഡറും അറസ്റ്റില്‍. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരെ കൂടാതെ സ്കൂളിലെ 4 അധ്യാപകർ, 2 ട്രസ്റ്റിമാർ എന്നിവർക്കെതിരേ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
താനെയിലെ ഷാപൂരിലെ ആര്‍എസ് ധമാനി സ്‌കൂളിൽ ചൊവ്വാഴ്ചയുണ്ടായ സംഭവത്തിൽ വൻ പ്രതിഷേധം ഉയർന്നതോടെയാണ് പൊലീസ് നടപടി. ബുധനാഴ്ച രാത്രിയോടെ തന്നെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും സഹായിയെയും അറസ്റ്റ് ചെയ്തതായി ഷാഹാപൂര്‍ പൊലീസ് പറഞ്ഞു. വിദ്യാര്‍ഥികളില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതായും കേസിൽ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് അറിയിച്ചു.
സ്‌കൂളിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടതിനു പിന്നാലെയാണ് പ്രിന്‍സിപ്പലും സഹായിയും ചേര്‍ന്ന് പെണ്‍കുട്ടികളെ വിവസ്ത്രരാക്കി ആര്‍ത്തവ പരിശോധന നടത്തിയത്. 5 മുതൽ 10 ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർഥിനികളെയും അധ്യാപികമാർ ഇത്തരത്തിൽ പരിശോധിച്ചു.
ബാത്ത് റൂമിൽ രക്തത്തുള്ളികൾ കണ്ടതിനെത്തുടർന്ന് അധ്യാപകർ തങ്ങളെ വിളിച്ചു വരുത്തി ആർത്തമുണ്ടോയെന്ന് ചോദിച്ചുവെന്നും ചിലരോട് അടിവസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടന്നുമാണ് വിദ്യാർഥികൾ രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്.