തലനാരിഴയ്ക്ക് രക്ഷപ്പെട്ടന്ന് മറാഠി നടി
മുംബൈ: മുംബൈയിലെ ബന്ദിനാടകക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സുഹൃത്തുക്കളോടും അയല്‍വാസികളോടും വളരെ ശാന്തസ്വഭാവത്തോടെ പെരുമാറിയിരുന്ന രോഹിത് 17 കുട്ടികളെ ബന്ദിയാക്കിയെന്നും മുംബൈ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നതും പുനെക്കാർക്ക് ഇനിയും വിശ്വസിക്കാൻ ആയിട്ടില്ല. കഴിഞ്ഞ ജൂലൈ മാസം വരെ പുനെയില്‍ കഫെ നടത്തിയിരുന്ന രോഹിത് ആര്യ ചെമ്പൂരിലേക്ക് ചേക്കേറിയത് അതിന് ശേഷമാണ്. തനിക്ക് പണം ലഭിക്കാനുണ്ടെന്ന രോഹിതിന്‍റെ വാദത്തെ ഭാര്യ അഞ്ജലിയും അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ രോഹിത് നിരാശനായിരുന്നുവെന്നതും സത്യമാണ്.
യാമി ഗൗതം നായികയായെത്തിയ എ തേസ് ഡേ മൂവിക്ക് സമാനമായാണ് രോഹിത് തന്‍റെ പദ്ധതികള്‍ ആസൂത്രണം ചെയ്തത്. പ്ലേ സ്‌കൂള്‍ ടീച്ചറായ നൈന 16 കുട്ടികളെ ബന്ദികളാക്കുന്നതായിരുന്നു ചിത്രത്തിന്‍റെ കഥ. രോഹിത് വ്യാഴാഴ്ച 17 കുട്ടികളെയാണ് ബന്ദികളാക്കിയത്. മറാഠി സിനിമാ താരത്തെ ഇവിടേക്ക് എത്തിക്കാനും ശ്രമിച്ചിരുന്നു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട് രോഹിത് പ്രവര്‍ത്തിച്ചിരുന്നുവെന്നത് മഹാരാഷ്ട്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥരും മന്ത്രിമാരും തുറന്ന് സമ്മതിക്കുന്നുമുണ്ട്. പില്‍ക്കാലത്ത് ആവശ്യപ്പെട്ട രേഖകള്‍ നല്‍കാതെ വന്നതാണ് പണം നല്‍കുന്നതിന് തടസ്സമായതെന്നാണ് ഇവരുടെ വിശദീകരണം. സംഭവത്തില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭുസെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.