മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുംബൈ പൊലീസ്. കസ്റ്റഡിയിലുള്ള പ്രതി ഷെരീഫുൾ ഇസ്ലാം ഷെഹ്സാദിനെ കൂടാതെ കൂടുതൽ പേർ ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ.
ഷെഹ്സാദിന്‍റെ കസ്റ്റഡി കാലാവധി നീട്ടുന്നതിന് കോടതിയിൽ നൽകിയ അപേക്ഷയിലാണ് പൊലീസ് ഈ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നത് അടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി കാലാവധി നീട്ടണമെന്ന് അപേക്ഷിച്ചിരിക്കുന്നത്.
നിലവിൽ ജനുവരി 29 വരെ മാത്രമാണ് ഷെഹ്സാദിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.
ജനുവരി 16നാണ് സ്വന്തം വസതിയിൽ വച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്. കവർച്ചാ ശ്രമമത്തിനിടെയായിരുന്നു ഇതെന്നും, അതല്ല, കുട്ടിയെ തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമം എന്നുമെല്ലാം പരസ്പരവിരുദ്ധമായ റിപ്പോർട്ടുകളാണ് ഇതു സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അന്വേഷണത്തോടും ചോദ്യം ചെയ്യലിനോടും ഷെഹ്സാദ് സഹകരിക്കുന്നില്ലെന്നാണ് കസ്റ്റഡി അപേക്ഷയിൽ പൊലീസ് അറിയിച്ചിരിക്കുന്നത്. സെയ്ഫിന്‍റെ വസതിയിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങൾ ഷെഹ്സാദിന്‍റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇയാളുടെ വസ്ത്രത്തിൽനിന്നു കിട്ടയ ചോരക്കറ സെയ്ഫിന്‍റേതു തന്നെയാണോ എന്നറിയാൻ ഫൊറൻസിക് റിപ്പോർട്ട് വരണം.