ഈന്തപ്പഴം
നവിമുംബൈ: പാക്കിസ്ഥാനിൽ നിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 1,115 ടണ്‍ ഈന്തപ്പഴം ജെഎന്‍പിടി തുറമുഖത്തു നിന്ന് റവന്യു ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി. പാക്കിസ്ഥാനില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ച സാഹചര്യത്തില്‍ അനധികൃത ഇറക്കുമതി തടയുന്നതിനായുള്ള 'മാനിഫെസ്റ്റ് ഓപ്പറേഷ'നിലൂടെയാണ് ഈന്തപ്പഴം പിടികൂടിയത്.
39 കണ്ടെയ്നറുകളിലായെത്തിയ ഈന്തപ്പഴത്തിന് ഒന്‍പത് കോടി രൂപ വിലവരും. ദുബായില്‍ നിന്നെന്ന വ്യാജേനയാണ് ഈന്തപ്പഴം ഇന്ത്യയിലേക്ക് കടത്തിയത്. ഷിപ്പിങ് രേഖകള്‍ പരിശോധിച്ചപ്പോള്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍നിന്നാണ് ഈന്തപ്പഴം കയറ്റിയതെന്ന് മനസിലായി. കറാച്ചിയില്‍നിന്ന് ദുബായിലെ തുറമുഖത്തെത്തിച്ച ഈന്തപ്പഴം കണ്ടെയ്നറുകള്‍ മാറ്റി മറ്റൊരു കപ്പലില്‍ മുംബൈയിലെത്തിക്കുകയായിരുന്നു.
ഈന്തപ്പഴം ഇറക്കുമതി ചെയ്ത മുംബൈ സ്വദേശിയെ അറസ്റ്റ് ചെയ്തു. അനധികൃത ഇറക്കുമതി നടത്തുന്നതിലൂടെ യുഎഇ പൗരര്‍ ഉള്‍പ്പെട്ട പണവിനിമയം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് റവന്യു ഇന്‍റലിജന്‍സ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് നേരത്തേ ഇന്ത്യ 200 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ പൂര്‍ണമായും വിലക്കേര്‍പ്പെടുത്തുകയായിരുന്നു.