പരീക്ഷണാര്‍ഥത്തില്‍ വിമാനം ഇറക്കിയപ്പോള്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കുന്നു
മുംബൈ: നവിമുംബൈക്കാര്‍ പ്രത്രീക്ഷയോടെ കാത്തിരിക്കുന്ന നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ജൂണിലേക്ക് മാറ്റി. ആദ്യം ഏപ്രിലിലും പിന്നീട് മേയിലും തുറക്കുമെന്ന് അറിയിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിചാരിച്ച വേഗം ലഭിക്കാത്തതാണ് ഉദ്ഘാടനം വൈകുന്നതിന് കാരണം. ജൂണില്‍ വിമാനത്താവളം തുറക്കുന്നതിന് ഒപ്പം ആഭ്യന്തര സര്‍വീസുകളും ആരംഭിക്കും.തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ വിദേശസര്‍വീസുകള്‍ നടത്താനും കഴിയും . നിരവധി പ്രത്യേകതകള്‍ ഉള്ള വിമാനത്താവളത്തില്‍ രണ്ട് റണ്‍വേകളാണ് ഉള്ളത്. ഇവ രണ്ടും ഒരേ സമയം പ്രവര്‍ത്തിപ്പിക്കാനാകും.
അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സിന് 74 ശതമാനവും സിഡ്‌കോയ്ക്ക് 26 ശതമാനവും ഓഹരി പങ്കാളിത്തമുള്ള നവിമുംബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് കീഴിലാണ് വിമാനത്താവളം. മുംബൈ വിമാനത്താവളത്തില്‍ തിരക്ക് കൂടിയതോടെയാണ് നവിമുംബൈ വിമാനത്താവളത്തിന്റെ നിര്‍മാണത്തിലേക്കു കടന്നത്.
2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. 16,700 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ആദ്യം ആഭ്യന്തര ടെര്‍മിനലാണ് തുറക്കുക. പിന്നീട് രാജ്യാന്തര ടെര്‍മിനല്‍ . ആകെ നാലു ടെര്‍മിനലുകളാണ് വിമാനത്താവളത്തില്‍ നിര്‍മിക്കുന്നത്. അഭ്യന്തര ടെര്‍മിനല്‍, രാജ്യാന്താര ടെര്‍മിനല്‍, വിഐപികള്‍ക്കായുള്ള ടെര്‍മിനല്‍ എന്നിവയ്ക്ക് പുറമെ സ്വകാര്യ വിമാനങ്ങള്‍ക്കും പ്രൈവറ്റ് ജെറ്റ് ഉടമകള്‍ക്കുമായാണ് നാലാമത്തെ ടെര്‍മിനല്‍. വിമാനത്താവളം പൂര്‍ണസജ്ജമാകാന്‍ 2032 വരെ കാത്തിരിക്കേണ്ടി വരും.
പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ പ്രതിവര്‍ഷം 9 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകും.മുംബൈയിലെ ഏറ്റവും വലിയ വിമാനത്താവളമെന്ന നിലയിലേക്കും ഇത് മാറും. താമരയുടെ ആകൃതിയില്‍ നിര്‍മിക്കുന്ന വിമാനത്താവളം നവിമുംബൈയുടെ വികസനസ്വപ്‌നങ്ങള്‍ക്കും പുതിയ ചിറകുകള്‍ നല്‍കും. കുന്നുകൾ ഇടിച്ച് നിരത്തിയും നദി വഴി തിരിച്ചുവിട്ടുമാണ് വിമാനത്താവളത്തിനായുള്ള ഭൂമി നിരപ്പാക്കിയത്. 1100 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന വിമാനത്താവളം പണി പൂർത്തിയാകുന്നതിന് മൂന്നാമത് ഒരു വിമാനത്താവളം കൂടി നിർമിക്കാനും മഹാരാഷ്ട്ര സർക്കാർ പദ്ധതിയിടുന്നുണ്ട്.