സുവേന്ദു അധികാരി
കോൽക്കത്ത: പശ്ചിമ ബംഗാളിലെ സ്ത്രീകൾക്കുള്ള ധനസഹായ പദ്ധതിയായ അന്നപൂർണ യോജനയുടെ ആദ‍്യഘട്ട ഫണ്ട് അർഹരായവർക്ക് കൈമാറിയെന്ന് മുഖ‍്യമന്ത്രി സുവേന്ദു അധികാരി. 1.1 കോടി രൂപ കൈമാറിയിട്ടുണ്ടെന്ന് മുഖ‍്യമന്ത്രി വ‍്യക്തമാക്കി.
എന്നാൽ പദ്ധതിക്കായി 1.6 കോടി അപേക്ഷകൾ ലഭിച്ചതിൽ നിന്നും 26 ലക്ഷം പേരുടെ അപേക്ഷകൾ തള്ളിയെന്ന് സുവേന്ദു അധികാരി പറഞ്ഞു. പൗരത്വവും താമസസ്ഥലത്തെയും പറ്റിയുള്ള സംശയം മൂലമാണ് അപേക്ഷകൾ നിരസിച്ചതെന്നാണ് വിശദീകരണം.
ഇക്കാര‍്യത്തിൽ സൂക്ഷ്മ പരിശോധന ആവശ‍്യമാണെന്നും സർക്കാർ ഖജനാവിൽ നിന്നും നികുതിദായകരുടെ പണം ഇന്ത‍്യൻ പൗരന്മാരല്ലാത്തവർക്ക് കൈമാറാൻ സാധിക്കില്ലെന്ന് അദ്ദേഹം വ‍്യക്തമാക്കി. നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പദ്ധതിയുടെ ഔദ‍്യോഗിക ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണം കൈമാറുന്നതിന് മുന്നോടിയായി ഈ പദ്ധതിക്ക് അർഹരായവരെ കണ്ടെത്തിയെന്നും സുവേന്ദു കൂട്ടിച്ചേർത്തു.
മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ലക്ഷ്മി ഭണ്ഡാർ പദ്ധതിക്ക് പകരമായി സുവേന്ദു സർക്കാർ ആരംഭിച്ച പദ്ധതിയാണ് അന്നപൂർണ യോജന. ഇത് പ്രകാരം സംസ്ഥാനത്ത് ഉടനീളമുള്ള സ്ത്രീകൾക്ക് 3,000 രൂപ വീതം മാസം തോറും ലഭിക്കും.
ലക്ഷ്മി ഭണ്ഡാർ പദ്ധതി പ്രകാരം 1500 മുതൽ 1700 രൂപ വരെയാണ് സ്ത്രീകൾക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഇടനിലക്കാരുടെ ഇടപാടുകൾ ഒഴിവാക്കുന്നതിനായി ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നേരിട്ടെത്തുകയാണ് ചെയ്യുന്നത്. പശ്ചിമ ബംഗാളിലെ സ്ഥിര താമസക്കാരിയായിരിക്കണം, 25നും 60നും ഇടയിൽ പ്രായമുള്ളവരായിരിക്കണം, സർക്കാർ ജോലിയോ പെൻഷൻ വാങ്ങുന്നവരോ ആയിരിക്കരുത് എന്നാൽ മാത്രമെ ഈ പദ്ധതി പ്രകാരം പണം ലഭിക്കുകയുള്ളൂ.