ഒഡീശയിൽ വൻ സ്വർണശേഖരം; നാല് ജില്ലകളിലായി 20 ടൺ സ്വർണം
പറ്റ്ന: ഒഡീശയിലെ വിവിധ ജില്ലകളിലായി 20 ടൺ സ്വർണ നിക്ഷേപമുള്ളതായി കണ്ടെത്തി. അടുത്തിടെ നടത്തിയ പഠനത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്വർണം ഖനനം ചെയ്തെടുക്കുന്നതിനും ലേലം ചെയ്യുന്നതിനുമുള്ള നടപടികൾ ഉടനടി ആരംഭിക്കും. ഡിയോഗഡ്(അഡാസ-രാംപള്ളി), സുന്ദർഗഡ്,നബറങ്പുർ, കിയോഞ്ജ്ഹരൽ, അങ്കുൽ, കോറാപുത് എന്നിവിടങ്ങളിലാണ് സ്വർണം ഉള്ളതായി കണ്ടെത്തിയത്.
മയൂർഭഞ്ജ്, മാൽക്കാൻഗിരി, സാമ്പൽപുർ, ബൗധ് എന്നിവിടങ്ങളിൽ ഭൂമി തുരത്തുള്ള പഠനം തുടരുകയാണ്. കഴിഞ്ഞ വർഷം 700 മുതൽ 800 മെട്രിക് ടൺ വരെ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2020ലെ കണക്കെടുത്താൽ വെറും 1.6 ടൺ സ്വർണമാണ് ഇന്ത്യ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ഒഡീശയിൽ വൻ ശേഖരം കണ്ടെത്തിയത് ഇന്ത്യയുടെ സ്വർണവിപണിക്ക് മുതൽക്കൂട്ടായിരിക്കും.
സ്വർണ ശേഖരം കണ്ടെത്തിയ പ്രദേശങ്ങളിൽ തൊഴിൽ, നിക്ഷേപം, ഖനനം, ഗതാഗതം, പ്രാദേശിക സേവനം തുടങ്ങി നിരവധി മേഖലകളിൽ വൻ വികസനം ഉണ്ടാകാനുള്ള സാധ്യത വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.