പിടിയിലായ മയക്കുമരുന്നു കള്ളക്കടത്ത് പ്രതിയുമായി ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും
അഹമ്മദാബാദ്: ആയിരം കോടിയിലധികം വില വരുന്ന കൊക്കെയ്നുമായി പാക്കിസ്ഥാനിലെ പോർട്ട് കാസിമിൽ നിന്നെത്തിയ കപ്പൽ ഗുജറാത്തിലെ കച്ച് മേഖലയിൽ പിടിയിലായി. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡുംഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് നൂറു കിലോയിലധികം കൊക്കെയ്ൻ പിടിച്ചെടുത്തത്. ഓപ്പറേഷനിൽ ഒരാളെ അറസ്റ്റ് ചെയ്തു.
മയക്കുമരുന്ന് കടത്ത് ശൃംഖലയെക്കുറിച്ചും അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അന്വേഷണം തുടരുന്നു. മേയ് 25, 26 തിയതികളിൽ മുന്ദ്ര തീരത്തു നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഏകദേശം നൂറ്റിപ്പതിനഞ്ചു കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തത്.
ഐസിജി ഇന്‍റർസെപ്റ്റർ ബോട്ടുകളും എടിഎസ് ഉദ്യോഗസ്ഥരും മുന്ദ്ര നങ്കൂര പ്രദേശത്ത് വിപുലമായ തെരച്ചിൽ നടത്തി. മുന്ദ്രയിൽ നിന്ന് ഏകദേശം അഞ്ചു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന എംവി യൂറോപ്പ് എന്ന കണ്ടെയ്നർ കപ്പലിൽ സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തി.
ചില ബാഗുകൾ കടലിലേയ്ക്ക് വലിച്ചെറിയുന്നത് കണ്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഐസിജിയുടെയും എടിഎസിന്‍റെയും സംയുക്ത സംഘം ഉടൻ തന്നെ സ്ഥലത്തെത്തി രാത്രിയിൽ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കടലിൽ നിന്ന് അഞ്ചു ബാഗുകൾ കണ്ടെടുത്തു. ഒരു കിലോഗ്രാം വീതം ഭാരമുള്ള നൂറ്റിപ്പതിനഞ്ച് പാക്കറ്റുകളാണ് പിടിച്ചെടുത്തത്.