രാജസ്ഥാൻ: ജലവാർ ജില്ലയിൽ 32 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ 5 വയസുകാരന്‍ മരിച്ചു. എൻഡിആർഎഫും എസ്ഡിആർഎഫും ചേർന്ന് നീണ്ട 16 മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, തിങ്കളാഴ്ച പുലർച്ചെ 4 മണിയോടെ കുട്ടിയെ മരിച്ച നിലയിലാണ് പുറത്തെടുക്കാനായത്.
പുറത്തെടുത്ത കുട്ടിയെ ഉടന്‍ തന്നെ പരിശോധിച്ച മെഡിക്കൽ ടീം മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ഡാഗ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
5 വയസുള്ള കലുലാൽ ബഗാരിയ എന്ന ആൺകുട്ടിയാണ് വയലിലെ കുഴൽക്കിണറിൽ വീണതെന്ന് പൊലീസ് സ്ഥരീകരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയാണ് കുട്ടി കുഴൽക്കിണറിൽ വീഴുന്നത്. പാടത്ത് കളിച്ചുകൊണ്ടിരിക്കെ, മൂടിക്കൊണ്ടിരുന്ന കുഴല്‍കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു.
അപകടം നടന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചതെന്നും വിവരം. പൈപ്പ് വഴി കുട്ടിക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതടക്കമുള്ള പ്രവർത്തനങ്ങൾ മെഡിക്കൽ ടീം നടത്തിയതായി ഡിഎസ്പി ജയപ്രകാശ് അടൽ അറിയിച്ചു.